പള്ളിപ്പാട് കോട്ടയ്ക്കകം വായനശാല-നെടിയമഠത്തിൽ ജംഗ്ഷൻ റോഡിൽ രൂപപ്പെട്ട കുഴികൾ.
ഹരിപ്പാട്: പള്ളിപ്പാട് നരീഞ്ചിൽക്ഷേത്രം-കോട്ടയിൽ ജംഗ്ഷൻ, കോട്ടയ്ക്കകം വായനശാല - നെടിയമഠത്തിൽ ജംഗ്ഷൻ റോഡുകൾ പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. വിദ്യാർഥികളടക്കം നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന പ്രധാന വഴികളാണിത്. ടാറിംഗ് ഇളകി വൻ കുഴികൾ രൂപപ്പെട്ട പാതകളിൽ മഴക്കാലമായതോടെ വെള്ളക്കെട്ട് നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.
കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവു സംഭവമാണ്. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനും കടുത്ത പ്രയാസമാണ് നേരിടുന്നത്. പള്ളിപ്പാട് പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളിലൂടെയും ഹരിപ്പാട് നഗരസഭയിലെ 13-ാം വാർഡിലൂടെയും കടന്നുപോകുന്ന നരീഞ്ചിൽ ക്ഷേത്രം-കോട്ടയിൽ ജംഗ്ഷൻ റോഡ്, ഹരിപ്പാട്ടെയും നങ്ങ്യാർകുളങ്ങരയിലെയും സ്കൂൾ, കോളജ് കുട്ടികളുടെ പ്രധാന യാത്രാമാർഗമാണ്.
മുട്ടം-പള്ളിപ്പാട് റോഡിലെ കോട്ടയ്ക്കകം വായനശാലയിൽ നിന്ന് മണിമല-വഴുതാനം റോഡിൽ എത്തിച്ചേരുന്ന വായനശാല- നെടിയമഠത്തിൽ ജംഗ്ഷൻ റോഡ് തളിക്കൽ ക്ഷേത്രത്തിലേക്കുള്ള ഭക്തരടക്കം നിരവധി യാത്രക്കാരാണ് ഉപയോഗിക്കുന്നത്.
റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതുവരെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. എത്രയും വേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Roads destroyed