കരിവേടൻകുണ്ട്, തിരിക്കൽ റോഡുകൾ യാത്രായോഗ്യമല്ലാത്ത നിലയിൽ.
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ ഏഴാം വാർഡിലെ വായാട്ടുപറമ്പ്കവല കരിവേടൻകുണ്ട് റോഡും തിരിക്കൽ റോഡും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് യാത്രായോഗ്യമല്ലാതായി. ഏറെക്കാലമായി റോഡിന്റെ ശോചനീയാവസ്ഥ തുടരുമ്പോഴും ബന്ധപ്പെട്ടവർ മുഖം തിരിഞ്ഞുനിൽക്കുന്നതിനാൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലാണ്.
മഴക്കാലങ്ങളിൽ റോഡിലെ കുഴിയും റോഡരികിലെ ഓവുചാലും വ്യക്തമാകാത്തതിനാൽ ഡ്രൈവർമാരും കാൽനടയാത്രക്കാരും ദുരിതം അനുഭവിക്കുകയാണ്.
മിക്ക സ്ഥലങ്ങളിലും ഓവുചാലുകൾ കല്ലും മണ്ണും ഒഴുകിവന്ന് വെള്ളം ഒഴുകാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് റോഡ് തകരാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
ഇതിനെതിരേ നിരവധി പരാതികളും നിർദേശങ്ങളും ഗ്രാമസഭയിലും മറ്റും സ്ഥിരമായി ഉന്നയിക്കാറുണ്ടെങ്കിലും കടുത്ത അവഗണനയാണ് പഞ്ചായത്ത് അധികാരികളിൽ നിന്ന് ഉണ്ടാകുന്നത്. പ്രദേശവാസികൾ ജനകീയ കൂട്ടായ്മ രൂപീകരിച്ച് കളക്ടർക്ക് നിവേദനം നൽകാനുള്ള തീരുമാനത്തിലാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നാവശ്യപ്പെട്ട് തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ജീവസ് ഗ്രാമിക യോഗം പ്രതിഷേധിച്ചു. ചാക്കോച്ചൻ മരുതാനിക്കാട്ട്, ബേബി കണിവേലി, സണ്ണി മരുതാനിക്കാട്ട്, സിബി പഴുവൻകാലായിൽ എന്നിവർ പ്രസംഗിച്ചു.