തലശേരി പോലീസ് ബംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്ത പ്രതികൾ.
തലശേരി: അന്തർസംസ്ഥാന രാസലഹരി വിപണന സംഘത്തിന് സാമ്പത്തിക ഇടപാടുകൾക്ക് ബാങ്ക് അക്കൗണ്ടുകൾ വിൽക്കുന്ന റാക്കറ്റിലെ പ്രധാനകണ്ണി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എറണാകുളം പള്ളുരുത്തി ഇല്ലത്ത് നഗറിലെ കെ.എം. റിഷാദ് (42), കാസർഗോഡ് മൊഗ്രാലിലെ അബ്ദുൾ റഹ്മാൻ (39) എന്നിവരെ തലശേരി പോലീസ് ബംഗളൂരുവിൽനിന്നും മുഹമ്മദ് തമീം എന്നയാളെ ഹരിയാന പോലീസ് ഡൽഹിയിൽ നിന്നുമാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തലശേരി എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിൽ നടത്തിയ അന്വഷണത്തിലാണ് ബാങ്ക് അക്കൗണ്ട് വില്പന സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരികയും മൂന്നുപേർ അറസ്റ്റിലാകുകയും ചെയ്തത്.
ബംഗളൂരു മഡ്വാളയിൽ നടത്തിയ മിന്നൽ റെയ്ഡിൽ പിടിയിലായ രണ്ടുപേരെയും ഇന്നലെ രാവിലെ തലശേരിയിലെത്തിച്ച് പോലീസ് ചോദ്യം ചെയ്തു. ഡൽഹിയിൽ നിന്ന് പിടികൂടിയ പ്രതിയുടെ അറസ്റ്റ് ഹരിയാന പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ തലശേരി പോലീസ് പിന്നീട് കസ്റ്റഡിയിൽ വാങ്ങും. പ്രതികളുടെ മഡ്വാളയിലെ മുറിയിൽനിന്ന് വ്യാജ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, വ്യാജ സർട്ടിഫിക്കറ്റുകൾ, ജോബ് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് തുടങ്ങി നിരവധി രേഖകളും പോലീസ് കണ്ടെടുത്തു.
ബാങ്ക് അക്കൗണ്ട് എടുക്കാനും രാസലഹരി കടത്താനും എല്ലാ സംവിധാനങ്ങളും ഒരുക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇപ്പോൾ പിടിയിലായിട്ടുള്ളത്. മരിച്ചവരുടെ പേരുകളിലും സംഘം വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നിടുണ്ട്. ഏത് സംസ്ഥാനത്തും ബാങ്ക് അക്കൗണ്ടുകൾ എടുത്ത് വിൽക്കാൻ സംവിധാനമുള്ള ഈ സംഘത്തിലെ മറ്റ് കണ്ണികൾക്കായി വിവിധ നഗരങ്ങളിലേക്ക് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews arrested.