മണൽ ഖനനത്തിന് ഡ്രഡ്ജർ എത്തിയതിൽ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ.
മുഹമ്മ: വേമ്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിനു സമീപം മണൽ ഖനനം ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം. കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് കായൽത്തീരത്ത് മണൽ ശേഖരിക്കാൻ നിലം ഒരുക്കിയതിനു പിന്നാലെ ഇന്നലെ ഡ്രഡ്ജറും കായലിൽ നങ്കുരമിട്ടു.
മണൽ ഖനനം മിന്നൽ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നീക്കം നടക്കുന്നതറിഞ്ഞ് മത്സ്യത്തൊഴിലാളികളും കക്കാ തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തെത്തി.
പാതിരാമണൽ ദ്വീപിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ റോപ്പ് വേയും ഇക്കോ ടൂറിസം പദ്ധതിയും നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നതിനിടെയാണ് ദ്വീപിനും കായൽ സമ്പത്തിനും കനത്ത ഭീഷണിയാകും വിധം ഖനനത്തിന് തയാറെടുക്കുന്നത്.
ദ്വീപിന്റെ വികസനത്തിന് തുരങ്കം വയ്ക്കുന്ന നീക്കമാണ് ഇതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കുളക്കോഴിച്ചിറയിൽ നടന്ന ഖനനത്തെതുടർന്ന് കായലിന്റെ തീരപ്രദേശമാകെ ചെളി തിട്ടപോലെ അടിഞ്ഞിരിക്കയാണ്.
കായലിൽ ഇറങ്ങാനോ വള്ളത്തിൽ പോകാനോ കഴിയാത്ത സ്ഥിതിയാണ്. ആദ്യം ഉൾക്കായലിൽ ആരംഭിച്ച ഖനനം പിന്നീട് തീരത്തോട് ചേർന്ന് എടുക്കാൻ തുടങ്ങി.
തീരം ഇടിയാൻ തുടങ്ങിയതോടെയാണ് പ്രതിഷേധം കനത്തത്. രാത്രികാലങ്ങളിൽ ടോറസുകളിലാണ് മണ്ണ് കൊണ്ടുപോകുന്നത്. 100 ലേറെ ടോറസുകളാണ് ഇതിനായി രംഗത്തുള്ളത്. വീടുകൾക്കും മതിലുകൾക്കും റോഡുകൾക്കും കനത്ത നാശം വിതച്ചാണ് ടോറസുകൾ മണ്ണുമായി പോകുന്നത്. റോഡിലാകെ ചെളി വീഴ്ത്തി ടോറസുകൾ പോകുന്നത് ഒട്ടേറെ അപകടങ്ങൾക്കും വഴി വയ്ക്കുന്നുണ്ട്.