കൊല്ലം :മെമു ഷെഡിനു സമീപം റെയിൽവേ ട്രാക്കിൽനിന്നും തള്ളുന്ന മാലിന്യം കൂടാതെ സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും തള്ളുന്ന മാലിന്യവും ചേരുന്പോൾ മൂക്കുപൊത്താതെ ഇതുവഴി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്.
റെയിൽവേ ട്രാക്കിനും മെമു ഷെഡിനും സമീപത്തായാണ് തീവണ്ടികളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം വലിയ കവറുകളിലാക്കി കെട്ടിയിട്ടിരിക്കുന്നത്.
ഇതുകൂടാതെയാണ് രാത്രികാലങ്ങളിൽ റെയിൽവേ മേഖലയിൽ സ്വകാര്യവ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും മാലിന്യം തള്ളുന്നത്. റെയിൽവേ ജീവനക്കാർ ശേഖരിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യം കവറുകളിൽനിന്നു പുറത്ത് നിരത്തിയിട്ട നിലയിലാണ്.
തീവണ്ടിയിൽ യാത്രക്കാർ ഭക്ഷണം കഴിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, ചെരിപ്പുകൾ, തുണികൾ തുടങ്ങി എല്ലാവിധ പാഴ്വസ്തുക്കളും ഇതിലുണ്ട്. വലിയ കവറുകളിലാക്കി കെട്ടിവച്ചിരിക്കുന്ന മാലിന്യം വേറെയും.മഴപെയ്തതോടെ ഇതു കൂടിക്കിടക്കുന്നിടത്തു രൂക്ഷമായ ഗന്ധവുമുണ്ട്. കൊതുകും ഈച്ചയും പെരുകി പകർച്ചവ്യാധി ഭീഷണി വേറെ.
റെയിൽവേ സ്റ്റേഷനിലേക്കു പ്രവേശിക്കാൻ പലപ്പോഴും യാത്രക്കാർ എളുപ്പം തെരഞ്ഞെടുക്കുന്നത് ഈ വഴിയാണ്.തീവണ്ടികളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം നീക്കംചെയ്യാൻ സ്വകാര്യ കമ്പനിക്കാണ് ചുമതല നൽകിയിട്ടുള്ളത്.
എന്നാൽ ഇത് കൃത്യസമയത്ത് ചെയ്യാതെ കൂട്ടിയിടുന്നതാണ് പതിവ്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടുന്നതിനാൽ തെരുവുനായ്ക്കളും പക്ഷികളും കവർ വലിച്ചു മാലിന്യം പുറത്തേക്കിടും. ചിന്നക്കട റൗണ്ടിനു സമീപം റെയിൽവേ ഭൂമിയിൽ മാലിന്യം കുന്നുകൂടാൻ തുടങ്ങിയിട്ട് മാസങ്ങളായി. പുറത്തുനിന്നുള്ള എല്ലാ മാലിന്യവും തള്ളാനൊരിടമായി മാറിയിരിക്കുകയാണ് ഇവിടം. മുൻപ് പാഴ്ച്ചെടികൾ നിറഞ്ഞിരുന്നത് മറയാക്കിയാണ് സമൂഹവിരുദ്ധർ മാലിന്യം തള്ളിയത്.
കോർപറേഷൻ ഇടപെട്ട് പ്രദേശം വൃത്തിയാക്കിയിരുന്നു. എന്നാൽ ദിവസങ്ങൾക്കകം വീണ്ടും മാലിന്യക്കെട്ടുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തള്ളുന്ന എല്ലാ മാലിന്യവും ഇവിടെ കൊണ്ടിടുന്നുണ്ട്. നഗരത്തിൽത്തന്നെ എപ്പോഴും ആൾത്തിരക്കുള്ള പ്രദേശമായിട്ടും മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
രാത്രി ദൂരസ്ഥലങ്ങളിൽനിന്നുവരെ വാഹനങ്ങളിലെത്തിച്ച് ഇവിടെ മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. മഴക്കാലത്ത് സമീപത്തെ നടപ്പാതയിലൂടെ പോകുന്നവർക്ക് മൂക്കുപൊത്താതെ നടക്കാനാകില്ല.
കാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Sewage pile Kollam MEMU