പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: നീലേശ്വരം നഗരസഭാ പരിധിയിൽ അഞ്ചുപേർക്കും അജാനൂർ പഞ്ചായത്തിൽ ഒരാൾക്കും ഷിഗെല്ല സ്ഥിരീകരിച്ചതോടെ തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
ഒരാഴ്ച മുമ്പ് നീലേശ്വരം ചാത്തമത്ത് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച 74 പേർക്ക് വയറിളക്കവും ശാരീരിക അസ്വസ്ഥതകളുമുണ്ടായിരുന്നു. കടുത്ത രോഗലക്ഷണങ്ങളുണ്ടായവരുടെ സാമ്പിളുകൾ കണ്ണൂരിലെ റിജണൽ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്കയച്ചിരുന്നു. ഇതിൽനിന്നാണ് അഞ്ചെണ്ണം ഷിഗെല്ല പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് ലഭിച്ചത്. ഇതിൽ
നാലുപേരും കുട്ടികളാണ്. അജാനൂർ പഞ്ചായത്തിന്റെ തീരദേശമേഖലയിൽ നിന്ന് രണ്ടുപേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിലാണ് ഒരെണ്ണം പോസിറ്റീവായത്.
ആറുപേരെയും ഇതിനകം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. അതതിടങ്ങളിലെ ആരോഗ്യപ്രവർത്തകർ ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ട്.
രണ്ടിടങ്ങളിലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കൂടുതൽ പേർക്ക് രോഗബാധയുണ്ടാകാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ടി.രേഖയും റാപ്പിഡ് റെസ്പോൺസ് ടീമും ഇന്നലെ നീലേശ്വരത്തെത്തി പരിശോധന നടത്തി. നഗരസഭയിലെ വിവിധ വാർഡുകളിൽ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാൻ ആർആർടി യോഗം തീരുമാനിച്ചു. വയറിളക്കം, പനി, വയറുവേദന, രക്തം കലർന്ന മലവിസർജനം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയംചികിത്സയ്ക്ക് ശ്രമിക്കാതെ ഉടൻതന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുകയും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുകയും ചെയ്യണം. ശുചിത്വമുള്ള ഭക്ഷണം മാത്രം കഴിക്കണം. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, കൂൾബാറുകൾ മറ്റ് ഭക്ഷ്യ ഉത്പാദന-വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കർശനമായി പരിശോധന നടത്താനും തീരുമാനിച്ചു.
വൈസ് ചെയർപേഴ്സൺ പി.എം. സന്ധ്യ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ.വി. സുരേന്ദ്രൻ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഫ്ലോറി ജോസഫ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ ലിനിഷ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സോനു ബി. നായർ, ടെക്നിക്കൽ അസിസ്റ്റന്റ് എം. ചന്ദ്രൻ, താലൂക്ക് എച്ച്ഐ സിജോ എം. ജോസ്, നഗരസഭാ ക്ലീൻ സിറ്റി മാനേജർ വി.കെ. കണ്ണൻ എന്നിവർ പങ്കെടുത്തു.
ജാഗ്രത പാലിക്കണം
ജില്ലയില്‍ ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എന്നാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.