വടക്കാഞ്ചേരി: നഗരസഭാപരിധിയിൽ വീണ്ടും ഷിഗെല്ലെ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി വടക്കാഞ്ചേരി നഗരസഭയും ആരോഗ്യവകുപ്പും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മേഖലയിൽ ഇന്നലെ വ്യാപകമായ ശുചീകരണപ്രവർത്തനങ്ങൾ നടത്തി.
കഴിഞ്ഞദിവസം മംഗലം കനാൽപാലം ഭാഗത്തുനിന്നാണ് രണ്ടുപേരെ രോഗലക്ഷണങ്ങളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഇവരിൽ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവരെ നിലവിൽ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
നഗരസഭാപരിധിയിൽ രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നത്. ഇതിനോടകം സമീപത്തെ നൂറോളംവീടുകളിൽ ആരോഗ്യവകുപ്പ് സർവേ നടത്തിയെങ്കിലും പുതിയ കേസുകളോ, രോഗമുണ്ടാകാനുള്ള മറ്റ് സാഹചര്യങ്ങളോ കണ്ടെത്താനായില്ല. പ്രദേശത്തെ കിണറുകൾ, കുഴൽക്കിണറുകൾ, മറ്റ് ജലസ്രോതസുകൾ എന്നിവയിൽനിന്നുള്ള സാമ്പിളുകളുടെ പരിശോധനാഫലം നാലുദിവസത്തിനകം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. നാളെ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്തെ കുളങ്ങളും കിണറുകളും കുഴൽക്കിണറുകളും ഉൾപ്പെടെയുള്ള ജലസ്രോതസുകളിൽ മാസ് ക്ലോറിനേഷൻ നടത്തും.
നിലവിൽ രോഗം പിടിപെട്ട് ചികിത്സയിൽകഴിയുന്ന ഏഴും എട്ടും വയസുള്ള കുട്ടികൾ സുഖം പ്രാപിച്ചുവരികയാണെന്നും രണ്ടു ദിവസത്തിനകം ഇവർക്ക് ആശുപത്രി വിടാനാകുമെന്നും ആശുപത്രി അധികൃതർ സൂചനനൽകി.
Tags : nattu vishesham Shigella intensified in Vadakkancheri