എസ്ഐആർ 2025 മായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം.
പാലക്കാട്: സമഗ്ര വോട്ടർപട്ടിക പരിഷ്കരണം 2025 മായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം ചേർന്നു. എസ്ഐആർ നടത്തുന്നതിന്റെ പ്രായോഗികതയും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെയും സംബന്ധിച്ച് ജില്ലാ കളക്ടർ യോഗത്തിൽ വിശദീകരിച്ചു. വോട്ടർപട്ടിക പരിഷ്കരണവും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം വരുന്നതിനാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ രാഷ്ട്രീയകക്ഷി പ്രതിനിധികൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
തെരഞ്ഞെടുപ്പ് കാലത്ത് എസ്ഐആറുമായി ബന്ധപ്പെട്ട് കൃത്യമായി എല്ലാ സ്ഥലങ്ങളിലേക്കും എത്തിപ്പെടുന്ന കാര്യത്തിലും എസ്ഐആറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കാര്യത്തിലുമുള്ള ആശങ്കകൾ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഈ സമയക്രമം പുന:പരിശോധിച്ച് സംസ്ഥാനത്തെ എസ്ഐആർ നടപടികൾ മാറ്റിവയ്ക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷ സമർപ്പിക്കുവാനും യോഗത്തിൽ അഭിപ്രായമുയർന്നു. ഇവ പരിശോധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ സംശയങ്ങൾ കമ്മീഷനെ അറിയിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
എസ്ഐആറുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാരെ സഹായിക്കുന്നതിനായി ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിച്ച് അവർക്ക് ആവശ്യമായ അവബോധം നൽകണം. എല്ലാ വില്ലേജ് ഓഫീസുകളിലേക്കും ബൂത്ത് ലെവൽ ഏജന്റുമാരുടെ പട്ടിക നൽകേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. എസ്ഐആറിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകളുടെ പുനക്രമീകരണം കൂടി നടത്തും. ജില്ലയിൽ ഏകദേശം 414 പുതിയ പോളിംഗ് സ്റ്റേഷനുകൾ വരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. സജീദ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായഎസ്.എസ്. അൽഫ, ബിന്ദു, ശ്രീജിത്ത്, ഷാലി എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
Tags : SIR nattuvisesham local news