പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: അമ്മമ്മയ്ക്കൊപ്പം നഗരത്തിലെത്തിയ ആറുവയസുകാരിയെ ഓണത്തിരക്കിനിടയിൽ കൈവിട്ടുപോയത് ഏറെനേരത്തെ അങ്കലാപ്പിനും ആശങ്കയ്ക്കും വഴിവച്ചു. പള്ളിക്കര കൂട്ടക്കനിയിൽ നിന്നെത്തിയ പെൺകുട്ടിയെയാണ് കൈവിട്ടുപോയത്.
പൊലിസും നാട്ടുകാരും ഊർജിതമായ അന്വേഷണം നടത്തുമ്പോഴേക്കും അമ്മ ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് കുട്ടി ഒറ്റയ്ക്ക് നടന്നെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അമ്മമ്മയും അമ്മയുടെ സഹോദരിയും അവരുടെ രണ്ടു കുട്ടികളുമാണ് കുട്ടിക്കൊപ്പം നഗരത്തിലെത്തിയിരുന്നത്. അമ്മമ്മയുടെ കൈപിടിച്ച് നടക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കൈവിട്ടുപോവുകയായിരുന്നു. കാഞ്ഞങ്ങാട് ടൗൺ ബസ് സ്റ്റാൻഡിന് എതിർവശത്തെ ധനലക്ഷ്മി സിൽക്സിനു സമീപത്തുവച്ചാണ് കുട്ടിയെ കാണാതായത്.
കൂടെയുള്ളവർ പരിഭ്രമത്തിനൊടുവിൽ കരച്ചിലിലേക്കു വഴിമാറിയതോടെ നാട്ടുകാരും പൊലിസുമെല്ലാം ഓടിക്കൂടി. നാട്ടുകാരും പൊലിസും കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെ കൈമാറി ചുറ്റുപാടുമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഒറ്റപ്പെട്ടുപോയ കുട്ടി എവിടെയായാലും കരയാതിരിക്കില്ലെന്ന അനുമാനത്തിൽ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കുമോ എന്ന ആശങ്കയും പരന്നു. അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിലാണ് കുട്ടിയുടെ അമ്മ ജോലിചെയ്യുന്ന സെഞ്ച്വറി സിൽക്സിലേക്ക് കുട്ടി നടന്നെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
അമ്മ ജോലിചെയ്യുന്ന സ്ഥലത്ത് നേരത്തേയും കുട്ടി പോയിട്ടുള്ളതിനാൽ ഒറ്റപ്പെട്ടുപോയപ്പോൾ പരിഭ്രാന്തയാകാതെ അവിടേക്ക് നടന്നുപോവുകയായിരുന്നു. ഒരു കിലോമീറ്ററോളം അകലെയുള്ള സ്ഥലത്തേക്കാണ് നഗരത്തിലെ ഓണത്തിരക്കിനിടയിലൂടെ കുട്ടി ഒറ്റയ്ക്കു നടന്നുപോയത്. ഒരുപക്ഷേ മുതിർന്നവർ കാണിക്കാത്ത മനസാന്നിധ്യമാണ് ഈ ആറുവയസുകാരി പ്രകടിപ്പിച്ചതെന്ന് പൊലിസ് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞു.
Tags : NattuVishesham DistrictNews