കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ, എക്സിക്യൂട്ടീവ് അംഗം സി. സുരേഷ്ബാബു എന്നിവർ ബാങ്കിലെത്തി പ്രതിഷേധിക്കുന്നു.
ആലത്തൂർ: സംഭരണവില നൽകാതെ വയോധികരായ കർഷകരെ ബുദ്ധിമുട്ടിച്ച് എസ്ബിഐ. 70 കഴിഞ്ഞ കർഷകരെയാണ് എസ്ബിഐ യുടെ മാനദണ്ഡങ്ങൾ ബുദ്ധിമുട്ടിലാക്കിയത്. സംഭരിച്ച നെല്ലിന്റെ പണം വാങ്ങാനായി എസ്ബിഐയിലെത്തിയ 70 വയസ് കഴിഞ്ഞ കർഷകർക്ക് തങ്ങളുടെ കുടുംബത്തിലുള്ള 70 വയസ് പൂർത്തിയാകാത്ത ബാങ്ക് അക്കൗണ്ട് സ്വന്തമായി ഉള്ള കർഷകർ ജാമ്യം നിന്നാൽ മാത്രമേ പണം നൽകുകയുള്ളൂ എന്നാണ് എസ്ബിഐ യുടെ വാദം.
മാത്രമല്ല ആശ്രിതരുടെ പേരിൽ പുതിയ അപേക്ഷ സമർപ്പിക്കുകയും ഈ അപേക്ഷ മുംബൈയിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ സമർപ്പിച്ച് അനുമതി ലഭിച്ചാൽ മാത്രമേ തുക അനുവദിക്കുകയുള്ളൂ.
ഇരുവരുടേയും സിബിൽ സ്കോറിലും ഈ വായ്പ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്യും. ഈ നടപടി പൂർത്തിയാവാൻ ഒരു മാസമെങ്കിലും സമയമെടുക്കുകയും ചെയ്യും. എസ്ബിഐ ശാഖയിലെത്തിയവർ പണം ലഭിക്കാതെ തിരികെ പോയതിനെ തുടർന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ, എക്സിക്യൂട്ടീവ് അംഗം സി. സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിൽ ബാങ്കിലെത്തി പ്രതിഷേധിച്ചു. തുടർന്ന് മാനേജരുമായി ചർച്ച നടത്തി.
കൺസോർഷ്യം ഉടമ്പടിയിൽ പറയാത്ത കാര്യം അടിച്ചേൽപ്പിക്കുന്നത് ശരിയല്ലെന്നും മറ്റൊരു ബാങ്കിലുമില്ലാത്ത പ്രയാസം എസ്ബിഐ സൃഷ്ടിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബാങ്കിൽ എത്തിയവർക്ക് പരസ്പരജാമ്യം പ്രകാരം പണം നൽകി.
ഓണത്തിനു മുൻപ് കർഷകർക്ക് സംഭരണ വില നൽകുമെന്ന് പറഞ്ഞ സപ്ലൈകോ എസ്ബിഐ യുമായി ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ തുടർപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.ഡി. പ്രസേനൻ പറഞ്ഞു.
Tags : NattuVishesham DistrictNews