പ്രതീകാത്മക ചിത്രം
പാലക്കാട്: റോഡപകടത്തിൽപെട്ട കുടുംബത്തിന് സമയോചിതമായി സഹായഹസ്തം നീട്ടി മാതൃകയായി എംഎ പ്ലൈ ഫൗണ്ടേഷൻ സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ നിഖിൽ കൊടിയത്തൂർ. കൊപ്പത്തിനും മുളയങ്കാവിനും ഇടയിൽ നയാര പെട്രോൾ പന്പിനുസമീപം മഴവെള്ളം കെട്ടിനിന്ന റോഡിലെ ഗർത്തത്തിൽ ബൈക്ക് വീണ് ദന്പതികൾക്ക് പരിക്കേൽക്കുകയായിരുന്നു.
രാത്രി 10.45 ഓടെയുണ്ടായ അപകടത്തിൽ ഇരുവർക്കും കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം റോഡരികിൽ വേദന സഹിച്ച് കിടന്നിരുന്ന ഇവരെ നിരവധി വാഹനങ്ങൾ കടന്നുപോയിട്ടും ആശുപത്രിയിലെത്തിക്കാൻ ആരും തയാറായിരുന്നില്ല.
ഈ സമയത്താണ് ഡ്രൈവർ പ്രസാദിനൊപ്പം കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്കുള്ള യാത്രയ്ക്കിടെ നിഖിൽ കൊടിയത്തൂർ അപകടത്തിൽപ്പെട്ടവരെയും സഹായിക്കാനായി നിന്നിരുന്ന മറ്റൊരു യുവാവിനെയും ശ്രദ്ധിച്ചത്. ഉടൻ വാഹനംനിർത്തി സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം പരിക്കേറ്റവരെ സ്വന്തം കാറിൽകയറ്റി മുളയങ്കാവിലെ ഹുദ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ഉറപ്പാക്കി.
ഇതേ ഗർത്തത്തിൽ അപകടസാധ്യതകണ്ട് ചില യുവാക്കൾ കല്ലുകൾ നിറയ്ക്കാൻ ശ്രമിക്കുന്നതു കണ്ടിരുന്നുവെന്നും ഈ കുഴി വലിയ അപകടത്തിനിടയാക്കുമെന്ന ആശങ്ക ഡ്രൈവറുമായി പങ്കുവച്ചിരുന്നുവെന്നും നിഖിൽ കൊടിയത്തൂർ പറഞ്ഞു. മുന്പ് താരതമ്യേന തിരക്ക് കുറവായിരുന്ന ചെർപ്പുളശേരി- വളാഞ്ചേരി റോഡിൽ ആറുവരി പാത യാഥാർഥ്യമായതോടെ പാലക്കാട്, തമിഴ്നാട് ഭാഗങ്ങളിലേക്കുള്ള വാഹനഗതാഗതം ഗണ്യമായി വർധിച്ചിട്ടുണ്ട്.
ഇനിയും അപകടങ്ങളുണ്ടാവാനുള്ള സാധ്യതകൾ കൊപ്പം പോലീസ് സ്റ്റേഷനിൽ രാത്രിയിൽ തന്നെ വിളിച്ചറിയിച്ചിട്ടാണ് നിഖിൽ കൊടിയത്തൂർ യാത്ര തുടർന്നത്. അപകടത്തിന് കാരണമായ റോഡിലെ ഗർത്തം എത്രയുംവേഗം നികത്താൻ അധികൃതർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews