പ്രതീകാത്മക ചിത്രം
ഊട്ടി: മേട്ടുപാളയം-ഊട്ടി റെയിൽ പാതയിൽ സ്പെഷൽ തീവണ്ടി സർവീസ് ആരംഭിച്ചു. ഇന്നലെ മുതലാണ് സർവീസ് ആരംഭിച്ചത്. ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് ഉണ്ടാകുക. ഒക്ടോബർ അഞ്ചു വരെ സർവീസ് നടത്തും.
രണ്ടാം സീസണ് പ്രമാണിച്ചാണ് റെയിൽവേ വകുപ്പ് തീവണ്ടി സർവീസ് ആരംഭിച്ചിരിക്കുന്നത്. പർവത നിരകളിൽ ഏകദേശം 16 തുരങ്കങ്ങൾ, 200ലധികം വളവുകൾ, 250ലധികം പാലങ്ങൾ, ഇടതൂർന്ന കാടുകൾ തുടങ്ങി ഈ റൂട്ടിലെ പ്രകൃതി ഭംഗിയും മനോഹരമായ പാതയും ലോകമെന്പാടുമുള്ള റെയിൽവേ പ്രേമികളെയും വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നതാണ്. നീലഗിരി കുന്നുകളുടെ കുത്തനെയുള്ള ഭൂപ്രദേശത്തിലൂടെ കുറഞ്ഞ വേഗതയിലാണ് ട്രെയിൻ കടന്നു പോകുന്നത്.
യുനെസ്കോയുടെ പൈതൃക പദവി ലഭിച്ചതാണ് ഊട്ടി പർവത തീവണ്ടി. 1900ത്തിന്റെ തുടക്കത്തിൽ നിർമിച്ച ഈ റെയിൽവേയിൽ 46 കിലോമീറ്റർ സഞ്ചരിക്കാൻ അഞ്ച് മണിക്കൂറെടുക്കും. വിദേശത്ത് നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദിനംപ്രതി നൂറുക്കണക്കിന് സഞ്ചാരികളാണ് നീലഗിരി സന്ദർശിക്കുന്നത്.