ഷെൽട്ടറുകൾ സ്ഥാപിക്കാൻ താത്പര്യപത്രം ക്ഷണിക്കും
കോഴിക്കോട്: കോർപറേഷൻ പരിധിയിലെ തെരുവ്നായ പ്രശ്നത്തിന് ശാസ്ത്രീയവും മനുഷ്യസൗഹൃദവുമായ പരിഹാരം ലക്ഷ്യമിട്ട് നടപടികളുമായി കോഴിക്കോട് കോര്പറേഷന്. ഒന്നാം ഘട്ടമെന്ന നിലയിൽ മേയര്‍ ഒ. സദാശിവന്റെ നേതൃത്വത്തില്‍ മൃഗ സ്നേഹികളുടെ സംഘടനകളുടെ യോഗം ചേർന്നു. ഘട്ടം ഘട്ടമായി തെരുവ്നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് വിവിധ പദ്ധതികളെ പറ്റി യോഗം ചർച്ച ചെയ്തു.
കോർപറേഷൻ പരിധിയിൽ കുറഞ്ഞത് പത്ത്തെരുവ് നായകളെ ഉൾക്കൊള്ളാൻ കഴിയുന്ന ചെറിയ ഷെൽട്ടറുകൾ സ്ഥാപിച്ച് നടത്തുന്നതിനായി താൽപര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കും, കോർപറേഷൻ പരിധിക്ക് പുറത്തുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും താൽപര്യപത്രം സമർപ്പിക്കാൻ അവസരമുണ്ടാകും.വലിയ ഷെൽട്ടർ നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.അക്രമസ്വഭാവമുള്ള തെരുവ് നായകളെ കണ്ടെത്തി ഷെൽട്ടറിലേക്ക് മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി മൂന്നംഗ സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
വളർത്തുനായകൾക്ക് ലൈസൻസ് എടുക്കുന്നതും മൈക്രോചിപ്പിംഗ് നടത്തുന്നതും കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കോർപറേഷൻ പരിധിയിൽ വാർഡ് തലത്തിൽ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മൃഗക്ഷേമം സംരക്ഷിക്കുന്ന രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ജനങ്ങളുടെ സഹകരണത്തോടെ ഈ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുമെന്നും മേയർ അറിയിച്ചു.ഡെപ്യൂട്ടി മേയർ ഡോ. എസ്.ജയശ്രീ , വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ വി.പി. മനോജ് , കോർപറേഷൻ സെക്രട്ടറി ഡി.സാജു, വെറ്റിനറി ഡോക്ടർ ശ്രീഷ്മ, മൃഗ സ്നേഹി സംഘടന പ്രവർത്തകർ പൊതു പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തെരുവുനായ ആക്രമണം; വ്യാപാരികൾ ധർണ നടത്തി
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽപെട്ട പന്തിരിക്കരയില്‍ തെരുവു നായ ശല്യം വർധിച്ചു വരുന്നതിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
പ്രസിഡന്റ് സി.കെ. അബുബക്കർ, ജനറൽ സെക്രട്ടറി കെ. എം. അരവിന്ദക്ഷൻ എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തില്‍ ഒന്‍പത് വയസുകാരന് പരിക്കേറ്റിരുന്നു. രാവിലെ 6.30 ഓടെയാണ് സംഭവം. മദ്രസയിലേക്ക് പോകുന്നതിനിടെയാണ് പന്തിരിക്കര പല ചരക്ക് വ്യാപാരിയായ ആയിഷ മന്‍സില്‍ സുലൈമാന്റെ മകന് ഹംദാനെ നായ ആക്രമിച്ചത്.
ചങ്ങരോത്ത് എംയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ഹംദാന്‍. നായയുടെ കടിയേറ്റ് കുട്ടിയുടെ കൈക്ക് പരിക്കേറ്റു. ഉടന്‍ തന്നെ കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സ തുടരുകയാണ്.
പേരാമ്പ്രയിലെ ഹോട്ടല്‍ തൊഴിലാളിയായ വേങ്ങേരിയില്‍ രാജനും (54) രാവിലെ നായയുടെ കടിയേറ്റിരുന്നു. ഇദ്ദേഹവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന നായയുടെ ആക്രമണങ്ങള്‍ ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews Stray dog