തൃശൂർ: മനുഷ്യസുരക്ഷയും മൃഗക്ഷേമവും കൈകോർക്കുന്പോൾ തെരുവുനായ നിയന്ത്രണത്തിന്റെ ഭാഗമായുള്ള ദയാവധ പ്രക്രിയയിൽ ആശങ്ക നിലനിൽക്കുന്നതായി ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ.
തെരുവുനായ എന്നതുമാത്രം ഒരു നായയെ ദയാവധത്തിനു വിധേയമാക്കാനുള്ള കാരണമല്ലെന്ന്, ദയാവധത്തിലെ മാർഗനിർദേശവും ഏകീകൃത നടപടിക്രമവും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പുറത്തിറക്കിയ രേഖയിൽ വ്യക്തമാക്കുന്നുണ്ട്. ചികിത്സിച്ചു ഭേദമാക്കാനാകാത്ത ഗുരുതര രോഗം ബാധിച്ചവ, കടുത്ത വേദന അനുഭവിക്കുന്നതും മാരക അസുഖവുമുള്ള നായകൾ, വൈദ്യശാസ്ത്രപരമായി യാതൊരു സാധ്യതയും ഇല്ലാത്ത തരത്തിൽ ഗുരുതരമായി പരിക്കേറ്റ നായകൾ, പേവിഷബാധ സംശയിക്കുന്നതോ സ്ഥിരീകരിച്ചവയോ രോഗത്തിന്റെ ശക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവയോ ആയ നായകൾ, അതീവ അപകടകാരിയായ ആക്രമണ സ്വഭാവം കാണിക്കുന്നവ തുടങ്ങിയവയ്ക്കാണു നിയമവിധേയമായി ദയാവധം നൽകേണ്ടത്. ഒരു നായയെ തെരുവിൽ കണ്ടതുകൊണ്ടോ ആക്രമണകാരിയാണെന്ന് ആരോപിച്ചതുകൊണ്ടോ ദയാവധം നടത്താനാവില്ലെന്ന് എസ്ഒപിയിൽ പറയുന്നു.
പേവിഷബാധയുള്ളതോ ഉണ്ടെന്നു സംശയിക്കുന്നതോ ആയവയെ ഇൻട്രാവീനസ് മാർഗത്തിൽ മരുന്നു കുത്തിവച്ച് ദയാവധം നടത്തണമെന്ന കാര്യത്തിലാണു ഡോക്ടർമാരടക്കമുള്ളവർക്ക് പ്രധാന ആശങ്ക. അത്തരത്തിലുള്ളവയെ ഡോഗ് കാച്ചേഴ്സ് പിടികൂടി ഷെൽട്ടറിൽ പ്രത്യേകമായി പാർപ്പിച്ചു സ്വാഭാവിക മരണത്തിന് അനുവദിക്കുന്നതാണു ശാസ്ത്രീയ മാർഗമെന്ന് അസോസിയേഷൻ ചാണ്ടിക്കാട്ടി. അതിനായി നായകളെ പിടികൂടാൻ പരിശീലനം ലഭിച്ചവർ വേണം. പിടികൂടിയവയെ പാർപ്പിക്കാൻ ഷെൽട്ടറുകളും എബിസി സെന്ററുകളും ഡോക്ടർമാർ ഉൾപ്പടെ മതിയായ ജീവനക്കാരും വേണം.
മറ്റു മൃഗങ്ങളും അവയുടെ ഉടമസ്ഥരുമടക്കം എത്തുന്ന നിലവിലെ വെറ്ററിനറി ആശുപത്രികൾ ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമോ എന്ന പ്രശ്നത്തിനടക്കം പരിഹാരം കാണേണ്ടതുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
Tags : NattuVishesham.DistricteNews