രാഹുൽ ഗാന്ധി
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ താത്കാലികമായി മരവിപ്പിച്ച സംഭവത്തിൽ ബിജെപിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കടുത്ത വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യ തകർച്ചയുടെ ലക്ഷണങ്ങളാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു.
പാർട്ടിയിലെ വിഭാഗീയതയെത്തുടർന്ന് മമതാ ബാനർജി പക്ഷത്തിനും അരുപ് റോയ് പക്ഷത്തിനും പാർട്ടി പേരും ചിഹ്നവും ഉപയോഗിക്കുന്നതിൽ നിന്ന് കമ്മീഷൻ വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. "ആദ്യം ശിവസേന, പിന്നെ എൻസിപി, ഇപ്പോൾ തൃണമൂൽ കോൺഗ്രസ്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് പ്രതിപക്ഷ പാർട്ടികളെ പിളർത്തുകയും തുടർന്ന് അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം തട്ടിയെടുക്കുകയും ചെയ്യുന്ന ഒരേ പാറ്റേണാണ് ഓരോ തവണയും കാണുന്നത്," എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഒരു പാർട്ടിയെ മുഴുവനായി 'മോഷ്ടിക്കാൻ' കഴിയുമെങ്കിൽ, കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കപ്പെടുന്നത് അത്ഭുതമല്ലെന്ന് അദ്ദേഹം പറഞ്ഞു. "വോട്ടുമോഷണം, സർക്കാർ മോഷണം, ഇപ്പോൾ പാർട്ടി മോഷണവും ജനാധിപത്യ തകർച്ചയുടെ അടയാളങ്ങളായി മാറിയിരിക്കുന്നു," രാഹുൽ കൂട്ടിച്ചേർത്തു.
ജനവിധി സംരക്ഷിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, അത് അട്ടിമറിക്കുന്ന ശക്തികളെ സഹായിക്കുകയാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, ഈ പോരാട്ടം മമതാ ബാനർജിയുടേത് മാത്രമല്ലെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന എല്ലാ വോട്ടർമാരുടേതുമാണെന്നും വ്യക്തമാക്കി.
ഒക്ടോബർ ആറി ന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ് വന്നിട്ടുള്ളത്. ഇരുകൂട്ടരോടും പുതിയ പേരും ചിഹ്നവും നിർദേശിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Loksabha CongressLeader RahulGandhi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash