മറയൂർ ടൗണിൽ അലഞ്ഞതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൂട്ടം.
മറയൂർ: റോഡിലൂടെ നടക്കാൻ പറ്റാത്തവിധം മറയൂർ മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമായി. മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മാത്രം 2025ൽ 262 പേരും 2026 ജൂലൈ 31 വരെ 152 പേരും നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ കണക്കുകൂടി ചേർക്കുമ്പോൾ ഒരു ദിവസം ഒരാൾക്കുവീതം നായ്ക്കളുടെ കടിയേൽക്കുന്നതായാണ് കണക്ക്.
സ്കൂളിൽ പോകുന്ന കുട്ടികളും വീടിനു പുറത്ത് കളിക്കുന്ന കുട്ടികളുമാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്.
കടിയേറ്റാൽ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നേടിയ ശേഷം ആന്റിറാബീസ് വാക്സിൻ കുത്തിവയ്പ് എടുക്കണമെങ്കിൽ 70 കിലോമീറ്റർ അകലെയുള്ള അടിമാലി താലൂക്ക് ആശുപത്രിയിലോ 120 കിലോമീറ്റർ അകലെയുള്ള ഇടുക്കി മെഡിക്കൽ കോളജിലോ തമിഴ്നാട്ടിലെ ആശുപത്രികളിലോ എത്തണം. മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഈ കുത്തിവയ്പിനുള്ള സൗകര്യമില്ല.
തെരുവുനായ്ക്കളുടെ ശല്യത്തോടൊപ്പം വളർത്തുനായ്ക്കളുടെ ആക്രമണവും രൂക്ഷമാണ്. വീട്ടിൽ കെട്ടിയിട്ട് വളർത്തേണ്ട നായ്ക്കളെ മതിലിനു പുറത്ത് സ്വതന്ത്രമായി ഇറക്കിവിടുകയാണ്. ഇവയുടെ ആക്രമണത്തിലാണ് കൂടുതൽ പേർക്കും പരിക്കേൽക്കുന്നത്.
അലഞ്ഞുതിരിയുന്ന അക്രമകാരികളായ നായ്ക്കളെ നിയന്ത്രിക്കാൻ നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. സുപ്രീംകോടതിയുടെ വിധി വന്നിട്ടും മറയൂരിൽ മാത്രം 200ലധികം തെരുവുനായ്ക്കളാണ് അലഞ്ഞുതിരിയുന്നത്. സുപ്രീം കോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി എബിസി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർവകക്ഷി യോഗം ചേർന്നതു മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.