മരിച്ച ഭവാനിയമ്മയുടെ മൃതദേഹവുമായി എൻഡിആർഎഫ് സംഘം വെള്ളക്കെട്ടിലൂടെ നീങ്ങുന്നു.
നിരണം: ദിവസങ്ങളായി പ്രളയദുരിതം അനുഭവിക്കുന്ന പടിഞ്ഞാറൻ മേഖലയിൽ മരണപ്പെടുന്നവരുടെ മൃതദേഹം യഥാവിധി സംസ്കരിക്കാനാകുന്നില്ല. വീടും പരിസരങ്ങളും വെള്ളക്കെട്ടിലായതോടെ പ്രിയപ്പെട്ടവർക്ക് മെച്ചപ്പെട്ട അന്ത്യയാത്ര നൽകാൻ പോലും ബന്ധുക്കൾക്കാകുന്നില്ല.
വെള്ളപ്പൊക്കത്തെ തുടർന്ന് വീട്ടിൽ ഒറ്റപ്പെട്ട നിലയിലായിരുന്ന നിരണം രവി ഭവനത്തിൽ കെ.എൻ. ഭവാനിയമ്മ (98) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങൾ മൂർച്ഛിച്ചെങ്കിലും വീടും പരിസരവും വെള്ളക്കെട്ടിലായിരുന്നതിനാൽ ആശുപത്രിയിൽ എത്തിക്കാനായില്ല.
ഗ്രാമപഞ്ചായത്തംഗം ബിന്ദു ജെ. വൈക്കത്തുശേരി അറിയിച്ചതിനുസരിച്ച് എൻഡിആർഎഫ് സംഘം എത്തി പരുമലയിലെ ആശുപത്രിയിലേക്ക് മൃതദേഹം നീക്കുകയായിരുന്നു. പടിഞ്ഞാറൻ മേഖലയിലെ ദേവാലയങ്ങളും സെമിത്തേരികളും വെള്ളക്കെട്ടിലാണ്. ഈ ദിവസങ്ങളിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ സ്വകാര്യ മോർച്ചറികളും നിറഞ്ഞു.
Tags : Nattuvishesham Local News Homes water funeral