പ്രതീകാത്മക ചിത്രം
ആലപ്പുഴ: ജില്ല ഓറഞ്ചിൽനിന്ന് മഞ്ഞ അലർട്ടിലേക്ക്. ജില്ലയിൽ ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയാണ് ഓറഞ്ച് അലർട്ടിൽ പ്രതീക്ഷിക്കുന്നത്.
ഇന്ന് ജില്ലയിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് മഞ്ഞ അലർട്ടിൽ പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴയുടെ തീവ്രത കുറയുന്നത് ജില്ലയ്ക്ക് ആശ്വാസമാണെങ്കിലും മലവെള്ളത്തിന്റെ വരവ് കുട്ടനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളെ മുക്കുകയാണ്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
ആലപ്പുഴ: ജില്ലയിൽ ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചിലയവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യത പരിഗണിച്ചാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിർദേശം.
ദുരിതപ്പെയ്ത്തിലും ജില്ലയിൽ 23 ശതമാനം മഴക്കുറവ്
ആലപ്പുഴ: തുള്ളിക്കൊരു കുടം എന്ന രീതിയിൽ മഴയുടെ ദുരിതപ്പെയ്ത്തിലും ജില്ലയിൽ 23 ശതമാനം മഴക്കുറവ്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 1100.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിയിരുന്ന ജില്ലയിൽ 848.7 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. ചേർത്തലയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 23.6 മില്ലി മീറ്റർ. ഏറ്റവും കുറവ് മഴ ലഭിച്ചത് കായംകുളത്ത്- 11.2 മില്ലിമീറ്റർ.
ഹരിപ്പാട് 14.6 മില്ലിമീറ്ററും മാവേലിക്കരയിൽ 12.6 മില്ലിമീറ്ററും മഴ ലഭിച്ചു. ജില്ലയിൽ പെയ്ത ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവിനെത്തുടർന്നുണ്ടായ പ്രളയവും മൂലം 118 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവിടങ്ങളിലായി 14646 കുടുംബങ്ങൾ കഴിയുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews