കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് പുതിയ പന്ത് സമ്മാനിച്ചപ്പോൾ.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിന് നടുവിലെ ചെറിയ മൈതാനത്തിൽ പൊട്ടിയ പന്തുമായി ചാറ്റൽമഴ നനഞ്ഞ് കളിച്ച കുട്ടികൾക്ക് പുതിയ പന്തു വാങ്ങി നൽകി വൈദികൻ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ പൊട്ടിയ പന്തുമായി മഴയിൽ കുതിർന്ന് ആവേശത്തോടെ കളിക്കുന്നതു കണ്ട കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്താണ് കളി ലഹരിയാക്കാനായി കുട്ടികൾക്ക് പന്തു വാങ്ങി നൽകിയത്.
ദുരിതാശ്വാസ ക്യാമ്പിൽ കാരിത്താസ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ വൈദ്യപരിശോധനാ ക്യാമ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ക്യാമ്പിലെത്തിയ ഫാ. ഡോ. ബിനു കുന്നത്ത് ദുരിതബാധിതരെക്കണ്ട് ക്ഷേമാന്വേഷണം നടത്തുന്നതിനിടയിലാണ് പൊട്ടിയ പന്തുമായി കളിക്കുന്ന കുട്ടികളെ കണ്ടത്.
മഴയെ അവഗണിച്ച് ആവേശത്തോടെ കളിക്കുന്ന കുട്ടികളെ കണ്ടപ്പോൾ നാളെ ഇവരിൽനിന്ന് രാജ്യം അറിയുന്ന ഒരു കളിക്കാരൻ ഉണ്ടാകാമെന്നും കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യത്തിൽ നാം യാതൊരു അലംഭാവവും കാട്ടരുതെന്നും പറഞ്ഞാണ് കുട്ടികൾക്കടുത്തേക്ക് പുതിയ പന്തുമായി ഫാ.ഡോ. ബിനു കുന്നത്ത് എത്തിയത്.
Tags : Nattuvishesham Local News Priest ball relief camp