പേരൂര്‍ക്കട: വലിയശാലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടടുത്ത് തെരുവുനായയുടെ ആക്രമണം. കാവല്ലൂര്‍ ക്ഷേത്രത്തിനു സമീപത്തുനിന്ന മൂന്നുപേര്‍ക്കു നായയുടെ കടിയേറ്റു. മൂവരും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ഒരാള്‍ ഗുരുതരാവസ്ഥയില്‍. കടിയേറ്റവരില്‍ ഒരാള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ വന്നയാളും മറ്റുള്ളവര്‍ ക്ഷേത്രപരിസരത്തു നിന്നവരുമാണ്. വലിയശാല സ്വദേശികളായ മധു (65), വേണുഗോപാല്‍ (32), വിപിന്‍ (22) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
മധുവിന്റെ ഇതുകൈയിലെ മാംസം നായ കടിച്ചെടുത്തു. കൈയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വേണുഗോപാലിന്റെയും വിപിന്റെയും കൈകള്‍ക്കും കാലുകള്‍ക്കും കടിയേറ്റിട്ടുണ്ട്. നായ പാഞ്ഞുവരുന്നതു കണ്ട് ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കടിയേറ്റശേഷം ഇവര്‍ അലറിക്കൊണ്ട് ഓടുന്നതിനിടെ സമീപവാസികള്‍ എത്തുകയും നായയെ ഓടിച്ചിട്ട് തല്ലിക്കൊല്ലുകയുമായിരുന്നു.
നായയ്ക്ക് പേവിഷബാധയുണ്ടെന്നാണ് സംശയിക്കുന്നത്. പരിസരത്തുണ്ടായിരുന്ന പത്തോളം തെരുവുനായ്ക്കളെ നായ കടിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. വലിയശാല വാര്‍ഡില്‍ വ്യാപകമായി തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്നും തിരുവനന്തപുരം നഗരസഭ അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്നും മുന്‍ വലിയശാല വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
നായ ആക്രമിച്ചു; കണ്ണിനു ഗുരുതര പരിക്കേറ്റ വയോധികൻ ചികിത്സയില്‍
പേരൂര്‍ക്കട: നായ കടിക്കാനോടിച്ച വയോധികന് വീണു പരിക്കേറ്റു. വീഴ്ചയ് ക്കിടെ നായ കണ്ണിലും ചുണ്ടിലും കൈയിലും കടിച്ചു പരിക്കേല്‍പ്പിച്ചു. കണ്ണിനു ഗുരുതരമായി പരിക്കേറ്റയാള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് കട്ടച്ചല്‍ റോഡ് കെആര്‍ഡബ്ല്യുഎ 192-ല്‍ താമസിച്ചുവരുന്ന ചന്ദ്രനാണ് (69) ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. വീടിന്റെ ഗേറ്റ് കടന്നു റോഡിലേക്കിറങ്ങുമ്പോഴായിരുന്നു നായ്ക്കൂട്ടം ചന്ദ്രനെ കടിക്കാന്‍ ഓടിച്ചത്.
ഓടുന്നതിനിടെ വീണ ചന്ദ്രനെ ഒരു നായ ശരീരമാസകലം കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുറച്ചുനാള്‍ മുമ്പ് പ്രദേശത്തെ റസി. അസോസിയേഷൻ ഭാരവാഹിയായ രാജലക്ഷ്മിയെ നായ കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുമുമ്പ് എന്‍സിസി ഓഫീസില്‍ ജോലിയുള്ള രണ്ടുപേരെ നായ്ക്കള്‍ കടിക്കാനോടിക്കുകയുണ്ടായി. നായ്ക്കള്‍ക്കു സ്ഥിരമായി ഭക്ഷണം നല്കുന്ന പ്രദേശത്തെ ഒരു വീട്ടുകാരാണ് നായ്ക്കള്‍ തമ്പടിക്കുന്നതിനു കാരണക്കാരെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു. കണ്ണിനു ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്റെ കാഴ്ച ശക്തി തിരികെ ലഭിക്കുമോയെന്നു വ്യക്തമായിട്ടില്ല.
ചന്ദ്രന്റെ ചികിത്സ തിരുവനന്തപുരം നഗരസഭ ഏറ്റെടുക്കണമെന്നും നായ്ക്കളെ പ്രദേശത്തുനിന്നു നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.