നടുവിൽ: ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദേവസ്ഥാനങ്ങൾ സന്ദർശിക്കാനിറങ്ങിയ തെയ്യത്തിനു നേരെ തെരുവ് നായക്കൂട്ടം പാഞ്ഞടുത്തു. തെയ്യം കൈയുയർത്തി മണികിലുക്കി അട്ടഹാസ ശബ്ദമുണ്ടാക്കിയതോടെ നായക്കൂട്ടം പിന്തിരിഞ്ഞ് ഓടിമറയുകയായിരുന്നു.
നടുവിൽ അങ്കണവാടിക്കു സമീപമാണ് കഴിഞ്ഞ ദിവസം പുലർച്ചെ സംഭവം നടന്നത്. ഇവിടെനിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള നടുവിൽ പള്ളിത്തട്ട് മന്നൻകണ്ടി തറവാട് ദേവസ്ഥാനത്ത് കെട്ടിയാടിയ ആലക്കുന്ന് ചാമുണ്ഡി തെയ്യം നടുവിൽ പടിഞ്ഞാറ് ദേശത്തുള്ള ചുഴലി ഭഗവതി ക്ഷേത്രം, പൊള്ളോലിടം, ഒതയോത്തിടം തറവാട്ട് ദേവസ്ഥാനങ്ങൾ സന്ദർശിക്കുന്ന പെരുവാറ്റ് പാച്ചിൽ എന്ന ആചാരത്തിനായി പുറപ്പെട്ടപ്പോഴാണ് തെരുവ് നായക്കൂട്ടമെത്തിയത്.
പുലർച്ചെ തെയ്യം കെട്ടിയാടിയ സ്ഥലത്തുനിന്നും അകമ്പടിക്കാരോ വാദ്യക്കാരോ ഇല്ലാതെ ഒറ്റക്കാണ് പെരുവാറ്റ് പാച്ചിൽ എന്ന ആചാരത്തിന്റെ ഭാഗമായി തറവാട്ട് ദേവസ്ഥാനങ്ങൾ സന്ദർശിക്കാനിറങ്ങുക.
ചുഴലി ഭഗവതി ക്ഷേത്രവും പൊള്ളോലിടവും സന്ദർശിച്ച ശേഷം ഇടറോഡിലൂടെ ഒതയോത്തിടത്തിലേക്ക് പോകുന്നതിനിടെയാണ മൂന്നു തെരുവ് നായകൾ ഓടി വന്നത്. തെയ്യം അട്ടഹാസത്തോടെ കൈയുയർത്തുകയും ചിലന്പിന്റെ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തതോടെ നായക്കൂട്ടം ഭയന്നോടി. ഇതോടെ തെയ്യം പെരുവാറ്റ് യാത്ര തുടരുകയുമായിരുന്നു. തൃക്കരിപ്പൂർ എൻജിനിയറിംഗ് കോളജ് കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും 19കാരനുമായ ആദിത്യനാഥായിരുന്നു തെയ്യം കെട്ടിയത്.
ഏഴാം ക്ലാസിൽ പഠിക്കുന്പോൾ ആടിവേടൻ കെട്ടിയ ആദിത്യനാഥ് ഒന്പതാം വയസിൽ പരവ എന്ന കുട്ടിത്തെയ്യം കെട്ടിയാടിയാണ് തെയ്യം കെട്ടലിൽ സജീവമാകുന്നത്. നടുവിൽ അറക്കൽ ഭഗവതി ക്ഷേത്രത്തിൽ ഗുളികനും കൊഴുക്കൽ പൊള്ളിലിടം ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം ആലക്കുന്ന് ചാമുണ്ഡിയും കെട്ടിയാടിയിരുന്നു. തളിപ്പറന്പ് ബാറിലെ അഭിഭാഷകനായ കണ്ണൻ പണിക്കരുടെയും അധ്യാപികയായ രഞ്ജിനിയുടെയും മകനാണ് ആദിത്യനാഥ്.
Tags : nattu vishesham Street dogs ran