ആറ്റിങ്ങൽ: നഗരം തെരുവ് നായ്ക്കൾ കൈയടക്കുന്നുവെന്ന് ആക്ഷേപം. ഇന്നലെ മൂന്നു പേർക്കു കടിയേറ്റു. രക്ഷിതാക്കൾ ആശങ്കയിൽ. തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ സായാഹ്നങ്ങളിൽ നഗരത്തിൽ സാമൂഹ്യവിരുദ്ധ ശല്യവും വർധിക്കുന്നു.
തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാനും തെരുവിളക്കുകൾ സ്ഥാപിക്കുവാനും പദ്ധതി ഒരുക്കാതെ നഗര ഭരണകൂടം.
ആറ്റിങ്ങൽ നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ബിടിഎസ് റോഡിലാണ് സാമൂഹികവിരുദ്ധ ശല്യവും തെരുവ് നായ്ക്കളുടെ ശല്യവും വർധിക്കുന്നത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രൈമറി പൊതുവിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് ഈ പാതയിലാണ്. ബിടിഎസ്, ടൗൺ യുപിഎസ് സ്കൂളുകളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിനുപുറമേ ഈ പാതയിൽ നിരവധി സമാന്തര പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. നൂറോളം വ്യാപാര സ്ഥാപനങ്ങളും ഈ റോഡിന്റെ ഇരുവശത്തുമായുണ്ട്. അതിനുപുറമേ താമസക്കാരായ നഗരവാസികളും.
രാപകൽ വ്യത്യാസമില്ലാതെ തെരുവുനായ്ക്കൾ ഈ റോഡിൽ അലഞ്ഞു നടക്കുന്നുണ്ട്. പലപ്പോഴും നായ്ക്കളെക്കണ്ട് ഭയന്നോടുന്ന കുരുന്നകളെ രക്ഷിക്കുന്നത് വഴിയാത്രക്കാരാണ്. തെരുവ് നായ്ക്കളെ നിയന്ത്രിക്കുവാൻ എബിസി പദ്ധതി നടപ്പിലാക്കിയ നഗരസഭകളിൽ ഒന്നാണ് ആറ്റിങ്ങൽ.
ഒരു പതിറ്റാണ്ട് മുമ്പാണ് തെരുവ് നായ നിയന്ത്രണ പദ്ധതി നടപ്പാക്കിയത്.
എന്നാൽ അതിന്റെ തുടർച്ച നടപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. ഇതോടെയാണ് നഗരം വീണ്ടും തെരുവ് നായ്ക്കളുടെ പിടിയിൽ അമർന്നത്. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിനും നടപടി വൈകുകയാണെങ്കിൽ നഗരസഭക്കെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് തദ്ദേശവാസികൾ.
Tags : nattu vishesham Street harassment rampant