ചെറുതോണി: ഓപ്പറേഷൻ തൂഫാൻ നാടിന്റെ ആവശ്യമാണ്. തലമുറകളെ രക്ഷിക്കാൻ വേണ്ടിയാണ് പൊലിസ് ഉദ്യോഗസ്ഥർ ജീവൻമരണ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നത്. മയക്കുമരുന്നു കച്ചവടക്കാരെ പിടികൂടാൻ ശ്രമിക്കുന്ന പൊലിസിനെ ആക്രമിക്കുന്നവർക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മുരിക്കാശേരി പാവനാത്മ കോളജിൽ നടന്ന തൂഫാൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം.
നാടിന്റെ വലിയ വിപത്തിനെതിരേ രാപകലന്യേ കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ പോലും ശ്രമമുണ്ടായി. ഇത്തരക്കാർക്കെതിരേ കർശന നിയമനടപടിയുണ്ടാകും. പൊലിസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. ഡ്യൂട്ടി തടസപ്പെടുത്തുന്നവർ ആരായാലും ശക്തമായ നടപടി നേരിടേണ്ടിവരും. മയക്കുമരുന്ന് മാഫിയതന്നെ ആളുകളെ വിട്ട് പൊലിസിനെ ആക്രമിക്കുന്ന സംഭവങ്ങളുണ്ടാകുന്നുണ്ട്. അടിയന്തരമായി ഇവർക്കെതിരേ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം എസ്എഫ്ഐ നടത്തിയ സമരം എന്തിനു വേണ്ടിയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. സമരക്കാർ എസിപിയുടെ കഴുത്തിനു കുത്തിപ്പിടിക്കുക, പൊലിസിനെ അക്രമിക്കുക, അവരുടെ കൈയിലുള്ള ഷീൽഡ് പിടിച്ചുവാങ്ങി അവരെത്തന്നെ മർദിക്കുക ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നെന്നു സമരക്കാർ വ്യക്തമാക്കണം. പൊലിസ് നിയമപാലകരാണ്. അവർ ആരെയും അക്രമിക്കില്ല. അവർക്ക് അങ്ങനെയാണ് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.