തൊടുപുഴ: അധ്യയനത്തിനൊപ്പം സെൻസസ് ജോലികൂടി ചുമലിലായതോടെ അധ്യാപകർ നട്ടംതിരിയുന്നുവെന്ന് പരാതി. ജൂലൈ മാസം കൊണ്ട് സെൻസസ് ജോലികൾ പൂർത്തിയാക്കണമെന്നാണ് അധ്യാപകർക്ക് ലഭിച്ചിരിക്കുന്ന നിർദേശം. അധ്യയനത്തിനൊപ്പം എങ്ങനെ സെൻസസ് ജോലി പൂർത്തിയാക്കുമെന്ന് തലപുകയ്ക്കുകയാണ് അധ്യാപക സമൂഹം.
സ്കൂള്‍ ബസ് ഡ്യൂട്ടി, ഉച്ചക്കഞ്ഞി, എസ്പിസി, ലിറ്റില്‍ കൈറ്റ്സ് തുടങ്ങി ഒട്ടേറെ ജോലികള്‍ പഠനപ്രവര്‍ത്തനങ്ങളോടൊപ്പം അധ്യാപകർക്കുണ്ട്. ഇതിനു പുറമേ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തൽ, ടീച്ചിംഗ് നോട്ടും അനുബന്ധ പഠനസാമഗ്രികളും തയാറാക്കല്‍ എന്നിവയ്ക്കെല്ലാം അധികസമയം കണ്ടെത്തണം. ഇതോടൊപ്പമാണ് സെൻസസ് ജോലിയും ചെയ്യേണ്ടത്.
90 ശതമാനം അധ്യാപകര്‍ക്കും സെന്‍സസ് ജോലി ലഭിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സെന്‍സസ് ജോലിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും സെന്‍സസ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയില്‍ ഡ്യൂട്ടി ലീവ് അനുവദിക്കാതെ സെന്‍സസ് ജോലിക്ക് സര്‍ക്കാര്‍ അനുമതി കൊടുത്തതാണ് പ്രതിസന്ധിക്ക് കാരണം.
രാവിലെയും വൈകുന്നേരവും അവധി ദിവസങ്ങളിലും സെന്‍സസ് ജോലി അധ്യാപകർ ചെയ്തുതീര്ക്കണമെന്നാണ് നിലവിലെ നിര്‍ദേശം. ഇത് അധ്യാപക സമൂഹത്തിന് കനത്ത ജോലി ഭാരവും മാനസിക സംഘർഷവും സൃഷ്ടിക്കുന്നുവെന്നാണ് പരാതി.
പ്രതിഷേധവുമായി കെപിഎസ്ടിഎ
സെൻസസ് ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുകയും പകരം അധ്യാപകരെ നിയമിക്കുന്നതിന് അവസരം ഒരുക്കുകയും ചെയ്യണമെന്ന് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സെന്‍സസ് ജോലിയുടെ പേരിൽ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞത് നീതീകരിക്കാവുന്നതല്ല.
സെൻസസിന്റെ പേരിൽ പ്രമോഷനും സ്ഥലമാറ്റവും ഒരു വർഷത്തേക്ക് തടഞ്ഞ സമീപനം അധ്യാപക സമൂഹത്തെ ദ്രോഹിക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടറി പി.എം. നാസര്‍ കുറ്റപ്പെടുത്തി.
പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡന്റ് സുനില്‍ ടി. തോമസ്, ബിജോയ് മാത്യു, ജോര്‍ജ് ജേക്കബ്, വി.കെ.ആറ്റ്ലി, ജോബിന് കളത്തിക്കാട്ടില്‍, ഷിന്റോ ജോര്‍ജ്, സജി മാത്യു, ടി. ശിവകുമാർ, ജോസ് കെ. സെബാസ്റ്റ്യന്‍, ജെ. ബാല്‍മണി, എൻ. വിജയകുമാര്‍, സിനി ട്രീസ തുടങ്ങിയവർ പ്രസംഗിച്ചു.