വനംവകുപ്പ് 26 വർഷങ്ങൾക്കു മുന്പ് സ്റ്റാൻലി ജോസഫിന്റെ സ്ഥലം കൈയേറി സ്ഥാപിച്ച ജണ്ടകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ പൊളിച്ചുമാറ്റുന്നു.
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക വെള്ളക്കല്ലുങ്കൽ സ്റ്റാൻലിജോസഫിന്റെ 26 വർഷമായുള്ള പോരാട്ടത്തിനൊടുവിൽ നീതി ലഭിച്ചു. സ്റ്റാൻലി ജോസഫിന്റെ സ്ഥലം കൈയേറി വനംവകുപ്പ് സ്ഥാപിച്ച ജണ്ട വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന് വനംവകുപ്പ് ഇന്നലെ പൊളിച്ചുനീക്കി. ഭൂമി സ്റ്റാൻലി ജോസഫിന് വിട്ടുനൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും തുടർ അളവെടുപ്പ് നടത്തി പട്ടയപ്രകാരമുള്ള മുഴുവൻ ഭൂമിയും കൈമാറുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
വനംവകുപ്പ് സ്ഥലം കൈയേറി ജണ്ട സ്ഥാപിച്ചതിനെത്തുടർന്ന് സ്റ്റാൻലി ജോസഫും കുടുംബവും നേരിടുന്ന ദുരിതാവസ്ഥയെക്കുറിച്ച് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ദീപിക വാർത്ത സ്ഥലം എംഎൽഎയും മന്ത്രിയുമായ സണ്ണി ജോസഫ് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനു പിന്നാലെ മന്ത്രി ഷിബു ബേബി ജോൺ കണ്ണൂർ ഡിഎഫ്ഒ കെ. സജിയോട് അടിയന്തര നടപടിയെടുക്കാൻ ഡിഎഫ്ഒയോട് ആവശ്യപ്പെടുകയായിരുന്നു. ഡിഎഫ്ഒയു നിർദേശ പ്രകാരം കൊട്ടിയൂർ റേഞ്ച് ഓഫീസർ നിധിൻരാജ് കൊട്ടിയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചു. തുടർന്ന് ഫോറസ്റ്റ് ഓഫീസർ ബി. പി. സുനിൽ കുമാർ, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. മണികണ്ഠൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി. വിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഇന്നലെ സ്റ്റാൻലിയുടെ സ്ഥലം കൈയേറി സ്ഥാപിച്ച ആറു ജണ്ടകളും പൊളിച്ചു നീക്കിയത്.
2000ലായിരുന്നു സ്റ്റാൻലി ജോസഫിന്റെ കുടുംബത്തിന്റെ പട്ടയഭൂമി കൈയേറി വനംവകുപ്പ് ജണ്ട സ്ഥാപിച്ചത്. തുടർന്ന് ജണ്ട പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകളിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. നീതിക്കായി കോടതിയിൽ നിയമപോരാട്ടവും നടത്തിയിരുന്നു. 2022-ൽ റവന്യു-വനംവകുപ്പ് സംയുക്തമായി നടത്തിയ അളവെടുപ്പിൽ ജണ്ട സ്റ്റാൻലിജോസഫിന്റെ സ്ഥലംകൈയേറിയാണ് കെട്ടിയതെന്ന് കണ്ടെത്തിയ അതിർത്തി കല്ലുകൾ ഇടുകയും ചെയ്തിരുന്നു. എന്നിട്ടും ജണ്ടകൾ പൊളിച്ചു നീക്കാൻ വനംവകുപ്പ് തയാറായിരുന്നില്ല. ജണ്ടകൾ പൊളിച്ചുനീക്കിയതോടെ ഭൂമി വീണ്ടും അളന്ന് കൃത്യമായി തിട്ടപ്പെടുത്തി സ്റ്റാൻലി ജോസഫിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി വനം-റവന്യു വകുപ്പുകൾ സംയുക്തമായി വീണ്ടും സർവേ നടത്തും. പട്ടയരേഖ പ്രകാരം സ്റ്റാൻലി ജോസഫിന്റെ കുടുംബത്തിന രണ്ടേക്കർ 15 സെന്റ് ഭൂമിയാണുള്ളത്. എന്നാൽ നിലവിൽ ഒരേക്കർ 85 സെന്റ് ഭൂമി മാത്രമാണ് നേരത്തെ അളന്നപ്പോൾ തിട്ടപ്പെടുത്തിയത്. കുറവുള്ള 35 സെന്റ് ഭൂമി കണ്ടെത്തുന്നതിനായി വിശദമായ സർവേ നടത്തി പട്ടയപ്രകാരമുള്ള മുഴുവൻ ഭൂമിയും സ്റ്റാൻലി ജോസഫിന് ലഭ്യമാക്കുന്നതിനുള്ള നടപടികളും അടിയന്തരമായി സ്വീകരിക്കുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി തവണ നിവേദനം നൽകിയിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ആഴ്ച പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് നാട്ടിലെത്തിയപ്പോൾ ഇതു സംബന്ധിച്ച് നേരിട്ടുകണ്ട് ബോധ്യപ്പെടുത്തി നിവേദനം നൽകുകയും ചെ്തിരുന്നു.
Tags : Nattuvishesham District news