ചിറ്റിക്കര പാറമടക്കുളം
പോത്തൻകോട് : പ്ലാമൂട് ചിറ്റിക്കര പാറമട കുടിവെള്ള പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച ജലസംഭരണിയും ശുദ്ധീകരണ പ്ലാന്റും നോക്കുകുത്തിയായി കിടക്കാൻ തുടങ്ങിയിട്ട് വർഷം ആറായി. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോൾ 23 ലക്ഷം രൂപ പദ്ധതിക്കായി പാഴാക്കി കളഞ്ഞതല്ലാതെ ഒരു തുള്ളി ശുദ്ധജലം നാട്ടുകാർക്കു നൽകാൻ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
പദ്ധതി യാഥാർഥ്യമാക്കുമെന്ന് പുതിയ ഭരണസമിതി ആവർത്തിച്ച് പ്രഖ്യാപിക്കുന്നതല്ലാതെ, നടപടിയൊന്നും ഇല്ല. ജലഅഥോറിറ്റി ഉദ്യോഗസ്ഥർ, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ചർച്ച നടത്തി തീരുമാനം ഉണ്ടാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയാൻ തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു. തീയതികൾ പലതു നിശ്ചയിച്ചെങ്കിലും ഇതുവരെ യോഗം നടന്നില്ല. ഈ മാസം 24 നു യോഗം ചേരുമെന്ന് ആണ് ഒടുവിലത്തെ മറുപടി.
പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളുടെ ദാഹമകറ്റാൻ കൊണ്ടുവന്ന പദ്ധതിയാണ് എങ്ങുമെത്താതെ പോയത്. 2017ൽ 23 ലക്ഷം രൂപ ചെലവിട്ട് പാറമട കുളത്തിനു സമീപം നിർമിച്ച ജലസംഭരണിയും ശുദ്ധീകരണ പ്ലാന്റും നാളിതുവരെ ജനങ്ങൾക്ക് ഉപയോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല.
പാളിപോയ ഒന്നാംഘട്ട പദ്ധതിക്ക് ബദലായി കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ച 55 ലക്ഷം രൂപയുടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. വൈദ്യുതി ബില്ല് ഇനത്തിൽ അരലക്ഷത്തോളം രൂപ നഷ്ടമാകുകയും ചെയ്തു.
കഴിഞ്ഞ വേനലിൽ പോത്തൻകോട്, അണ്ടൂർക്കോണം പഞ്ചായത്തുകളിലും സമീപത്തെ കോർപറേഷൻ വാർഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ദിവസങ്ങളോളം വെള്ളം കിട്ടാതെ ആളുകൾ നെട്ടോട്ടം ഓടി. അണ്ടൂർക്കോണം പഞ്ചായത്തിൽ ഭരണപ്രതിപക്ഷം തമ്മിൽ കൈയ്യാങ്കളിയിൽവരെ എത്തിയിരുന്നു. ചിറ്റിക്കര കുടിവെള്ള പദ്ധതി യാഥാർഥ്യമായിരുന്നെങ്കിൽ കുറഞ്ഞത് മൂന്ന് പഞ്ചായത്തുകളിൽ എങ്കിലും ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞേനെ. ഏഴേക്കർ വിസ്തൃതിയിലുള്ള ചിറ്റിക്കര പാറമടക്കുളം കടുത്ത വരൾച്ചയിലും ജലസമൃദ്ധമാണ്. ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം ഇല്ലാത്തതിനാൽ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാമെന്ന കാരണത്താലാണ് ചിറ്റിക്കരയിൽ ശുദ്ധജല പദ്ധതി യാഥാർഥ്യമാക്കാൻ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി കൊണ്ടുവന്നത്.
പാറമടയ്ക്കു സമീപമുള്ള ഫിൽറ്ററിംഗ് യൂണിറ്റിൽ ശുദ്ധീകരിച്ച് വാട്ടർ ടാങ്കറുകളിലേക്ക് കയറ്റുന്ന ശുദ്ധജലം ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്നതായിരുന്നു 2017ലെ ഭരണസമിതി തയാറാക്കിയ പദ്ധതി.