പൊൻകുന്നം: തൊണ്ണൂറ് വയസ് പിന്നിട്ടപ്പോഴും കൃഷിക്കാരനായി ജീവിച്ച ഇളമ്പള്ളി വട്ടക്കുഴി കൊച്ചുപ്പാപ്പൻ എന്ന വി.ടി. ആന്റണിക്ക് നാട് ഇന്നു വിട ചൊല്ലും. വാർധക്യസഹജമായ അസുഖത്താൽ ശനിയാഴ്ചയാണ് കർഷകനും പ്രാദേശിക ചരിത്രകാരനുമായ വി.ടി. ആന്റണി(93) അന്തരിച്ചത്.
താൻ അനുഭവിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ നാടിനെക്കുറിച്ച് മൂന്നു പുസ്തകമെഴുതി നാടിന് സമ്മാനിച്ചിരുന്നു ഈ കർഷകൻ. തന്റെ ബാല്യകാലവും തനിക്കു മുൻപുള്ള തലമുറകളുടെ ജീവിതവും എന്റെ നാട്ടറിവുകളും ഓർമക്കുറിപ്പുകളും, ചില ഭൂതകാല സ്മരണകൾ എന്നീ രണ്ടുഗ്രന്ഥങ്ങളിലൂടെയാണ് നാടിന് സമർപ്പിച്ചത്. രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞ ഓട്ടൻതുള്ളലും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
കർഷകരുടെ ദുരിതജീവിതം, ദാരിദ്ര്യത്തോട് പടവെട്ടി നേടിയ വിജയങ്ങൾ, പരിമിത ഭൗതികസൗകര്യങ്ങളിലും സന്തോഷജീവിതം നയിച്ച ഓർമകൾ തുടങ്ങി രസകരമായ കുറിപ്പുകളാണ് അദ്ദേഹത്തിന്റെ രചനകൾ. പഴയകാല രാഷ്ട്രീയനേതാക്കൾ അവർ നാടിന് നൽകിയ സംഭാവനകൾ എല്ലാം അദ്ദേഹം തന്റെ വാക്കുകളിലൂടെ വരച്ചിട്ടു. പുസ്തകങ്ങളിൽ വിശേഷിപ്പിക്കുന്ന സന്ദർഭങ്ങൾ ആകർഷണീയമാക്കാൻ അനുയോജ്യമായ വേഷമിട്ട തന്റെ തന്നെ ഫോട്ടോകളാണ് ഉപയോഗിച്ചത്.
ഇളമ്പള്ളിയിലെ വ്യത്യസ്തനായ ഈ കർഷകൻ മരണവേളയിലും വ്യത്യസ്തത കൈവിടുന്നില്ല. മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരോട് നന്ദി അറിയിച്ച് മുൻകൂട്ടി റിക്കാർഡ് ചെയ്ത ശബ്ദസന്ദേശം ഇന്ന് അദ്ദേഹത്തിന്റെ അവസാനശബ്ദമായി നാട് കേൾക്കും.
ഇന്നു രാവിലെ എട്ടിന് മൃതദേഹം വീട്ടിലെത്തിക്കും. ഒൻപതു മുതൽ നെയ്യാട്ടുശേരി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. ഇവിടെ ശുശ്രൂഷക്കിടെ അദ്ദേഹത്തിന്റെ റിക്കാർഡ് ചെയ്ത നന്ദിവാക്കുകൾ ഉപയോഗിക്കും. ഉച്ചയ്ക്ക് രണ്ടിന് നെയ്യാട്ടുശ്രി പള്ളിയിൽ സംസ്കാരം നടക്കും.
Tags : Nattuvishesham Districtnews community V.T. Antony