കാസര്‍ഗോഡ്: പുതിയ ദേശീയപാതയില്‍ ആദ്യ റീച്ച് നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷത്തോളമാകുമ്പോഴും ഇഴഞ്ഞുനീങ്ങുകയാണ് ബാക്കി രണ്ടു റീച്ചുകളും. തലപ്പാടി-ചെങ്കള റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കി ഈവര്‍ഷം ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാല്‍ ചെങ്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ച് നിര്‍മാണം അനന്തമായി നീളുകയാണ്. ചെങ്കള-നീലേശ്വരം റീച്ചിലെ ചെര്‍ക്കള-ചട്ടഞ്ചാല്‍ പാതയില്‍ പലതവണ മണ്ണിടിഞ്ഞ് ഗതാഗതം നിരോധിച്ചിരുന്നു. ഭീതിയോടെയാണ് ഇതുവഴി യാത്ര. ചെര്‍ക്കള മേല്‍പാലം നിര്‍മാണവും അനന്തമായി നീളുകയാണ്. വയഡക്ട്, ഓടനിര്‍മാണം പലയിടത്തും പൂര്‍ത്തിയാകാത്തതും ആശങ്കയാകുന്നുണ്ട്. കഴിഞ്ഞ ദിവസം ദേശീയപാതയില്‍ ബേവിഞ്ച സ്റ്റാര്‍ നഗര്‍ മുതല്‍ തെക്കില്‍ പാലം വരെ മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, മണ്ണൊലിപ്പുമുണ്ടായി.
ദേശീയപാത നിര്‍മാണക്കരാര്‍ കമ്പനി രണ്ടു കലുങ്കാണ് പണിതത്. അതുതന്നെ പൂര്‍ത്തിയായിട്ടില്ല. ഈ ഭാഗങ്ങളിലെ മഴവെള്ളത്തിന്റെ ഒഴുക്ക് തടയുക പ്രായോഗികമല്ല. വെള്ളമൊഴുകിപ്പോകാന്‍ സൗകര്യം വേണം. അതിന് സ്ഥലം ഏറ്റെടുക്കേണ്ടി വരുമോയെന്നു പഠിക്കേണ്ടി വരും. റോഡ് നിര്‍മാണവും പാതിവഴിയിലാണ്. പ്രത്യാഘാതം ശാസ്ത്രീയമായി പരിശോധിക്കാതെയും പരിഹരിക്കാതെയുമാണ് നിര്‍മാണം നടത്തുന്നതെന്ന പരാതിയുണ്ട്. കൃഷിയിടങ്ങളിലേക്കുള്ള തോടും നടവഴിയും നഷ്ടമായി ദുരിതപര്‍വത്തിലാണ് പൊള്ളക്കടയിലെ മുപ്പതോളം കുടുംബങ്ങള്‍. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇവര്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണാന്‍ ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിച്ച് സര്‍വീസ് റോഡാക്കിയാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണിത്. പൊള്ളക്കടയിലെ ഏമ്പംകുണ്ട് തോടിന്റെ പാര്‍ശ്വഭിത്തി നിര്‍മിച്ച് സര്‍വീസ് റോഡ് നിര്‍മാണം മൂന്നു മാസം മുന്‍പ് തുടങ്ങിയെങ്കിലും ഇനിയും പൂര്‍ത്തിയാക്കാനായില്ല. തോടിന്റെ 60 മീറ്റര്‍ ഭാഗമാണ് കോണ്‍ക്രീറ്റ് പാര്‍ശ്വഭിത്തി നിര്‍മിക്കേണ്ടത്. അതിനോട് ചേര്‍ന്നാണ് സര്‍വീസ് റോഡ് പണിയേണ്ടത്. നിലവില്‍ 50 മീറ്റര്‍ ഭാഗത്ത് മാത്രമാണ് പാര്‍ശ്വഭിത്തി നിര്‍മിച്ചിട്ടുള്ളത്.
ബാക്കിയുള്ള 10 മീറ്റര്‍ ഭാഗത്ത് ഇപ്പോഴംഒന്നുമായിട്ടില്ല. ഓവുചാല്‍ നിര്‍മാണവും പൂര്‍ത്തിയാക്കാനുണ്ട്. നിര്‍മാണ കമ്പനിയുടെ മെല്ലെപ്പോക്കാണ് നിര്‍മാണം ഇഴയാന്‍ കാരണമെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. ഇവിടെ തോടിനു കുറുകെയുണ്ടായിരുന്ന പാലം മാറ്റിയതോടെ പ്രദേശവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഒരു മാര്‍ഗവുമില്ല. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ പൂര്‍ണമായും വെള്ളക്കെട്ടില്‍ മുങ്ങിയിരുന്നു. മയിലാട്ടിക്കുന്നിലെ അനിയന്ത്രിതമായ മണ്ണെടുപ്പുമൂലം സര്‍വീസ് റോഡില്‍ ഒഴുകിയെത്തുന്ന മണ്ണ് പ്രധാന പാതയിലുള്‍പ്പെടെ ചെളിക്കെട്ടിനു കാരണമാകുന്നുണ്ട്.
ദേശീയപാതയുടെ അരികില്‍ തലയെടുപ്പോടെ നിന്നിരുന്ന മയിച്ചയിലെ വീരമല ഇപ്പോള്‍ ഏതു സമയത്തും താഴേക്കു പതിക്കും എന്ന ആശങ്കയിലാണ് നില്‍ക്കുന്നത്.
പാതിയും ഇടിച്ച് മണ്ണ് കടത്തിക്കൊണ്ടുപോയ മലയുടെ ബാക്കിഭാഗം കനത്ത മഴയില്‍ താഴേക്ക് പതിച്ചാലുണ്ടാകുന്ന ദുരിതം ചെറുതല്ല. കഴിഞ്ഞ കാലവര്‍ഷ സമയത്ത് സംരക്ഷണഭിത്തി പോലും തകര്‍ത്താണ് മല ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് അപകടങ്ങളില്ലാതെ പോയത്. ഈ അപകടത്തെത്തുടര്‍ന്ന് മല തട്ടുകളാക്കി മാറ്റണമെന്ന നിര്‍ദേശം വന്നു. ഇതിനായി കൂടുതല്‍ ഭൂമി ഏറ്റെടുക്കണം. എന്നാല്‍, വനംവകുപ്പിന്റെ ഭൂമി വിട്ടുകിട്ടാനുള്ള നടപടികള്‍ തുടരുന്നതേയുള്ളൂ. വീണ്ടും കാലവര്‍ഷം തുടങ്ങിയതോടെ കളക്ടര്‍ ഇടപെട്ട് തട്ടുകളാക്കി മാറ്റുന്ന പ്രവൃത്തി വേഗത്തിലാക്കാനുള്ള നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മലയെ തട്ടുകളാക്കി ഭൂവസ്ത്രം വിരിച്ച് മനോഹരമാക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടയില്‍ ശക്തമായ മഴ പെയ്യുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.
വീരമല കഴിഞ്ഞാല്‍ പിന്നീട് ആശങ്ക ഉയര്‍ത്തുന്ന സ്ഥലമാണ് മട്ടലായി. ഇവിടെ പ്രധാന പ്രശ്നം റോഡിന്റെ വിള്ളലാണ്. പഴയ റോഡിന് സമീപത്ത് സമാന്തരമായി മണ്ണ് ഉയര്‍ത്തി നിര്‍മിച്ച റോഡില്‍ രണ്ട് തവണ വിള്ളല്‍ വീണതോടെ നാടാകെ ആശങ്കയിലാണ്. മണ്ണിന്റെ ഘടനയുടെ പ്രശ്നമാണ് ഇതെന്നാണ് വിലയിരുത്തല്‍. അതേസമയം നിര്‍മാണവേളയില്‍ ഒരു തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയ മട്ടലായിക്കുന്നില്‍ സംരക്ഷണഭിത്തി വേണ്ടവിധത്തില്‍ പൂര്‍ത്തീകരിക്കാത്തതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.