സുല്‍ത്താന്‍ ബത്തേരിയിലെ പൂ വില്പന കേന്ദ്രം.
ജില്ലയില്‍ പൂവിപണി സജീവം
സുല്‍ത്താന്‍ ബത്തേരി: ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിയതോടെ വയനാട്ടില്‍ പൂവിപണി സജീവമായി. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിത്തുടങ്ങിയെങ്കിലും കാലാവസ്ഥാ വ്യതിയാനവും ഗതാഗതച്ചെലവിലെ വര്‍ധനയും വിപണിയില്‍ പൂക്കളുടെ വില ഉയരാന്‍ ഇടയാക്കി.
മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി,റോസ്, ജമന്തി, മല്ലിക,അരളി തുടങ്ങിയവയ്ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത്. മഴ ചതിച്ചതാണ് ഇത്തവണ പൂവില വര്‍ധനയ്ക്കുള്ള പ്രധാന കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളില്‍ വയനാട്ടിലേക്ക് ഏറ്റവുമധികം പൂക്കള്‍ എത്തിയിരുന്ന കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട മേഖലയില്‍ ആവശ്യത്തിന് മഴ ലഭിക്കാതിരുന്നതിനാല്‍ പൂക്കൃഷി കാര്യമായി നടന്നില്ല.
നിലവില്‍ ഓറഞ്ച് ചെണ്ടുമല്ലിക്ക് കിലോഗ്രാമിന് 80 മുതല്‍ 100 രൂപ വരെയും മഞ്ഞയ്ക്ക് 100 മുതല്‍ 160 രൂപ വരെയുമാണ് വില. ജമന്തിക്ക് 200 മുതല്‍ 400 രൂപ വരെയും വാടാമല്ലിക്ക് ശരാശരി 160 രൂപയും റോസാപ്പൂവിന് 200 മുതല്‍ 400 രൂപ വരെയുമാണ് വില. സ്കൂളുകളിലും വിവിധ സ്ഥാപനങ്ങളിലും പൂക്കള മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ ആവശ്യകത കൂടുന്നതിനാല്‍ വരുംദിവസങ്ങളില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. ചിക്കബെല്ലാപൂരിലെ കര്‍ണാടക ഗ്രാമങ്ങളില്‍നിന്നാണ് ഇത്തവണ ജില്ലയിലേക്ക് ഏറ്റവുമധികം പൂക്കള്‍ എത്തുന്നതെന്ന് ബത്തേരി മാരിയമ്മന്‍കോവിലിന് സമീപം 18 വര്‍ഷമായി പൂക്കച്ചവടം നടത്തുന്ന മണികണ്ഠന് പറഞ്ഞു.
ചിക്കബെല്ലാപൂര്‍ മേഖലയിലെ കര്‍ഷകര്‍ വ്യാപകമായി പൂക്കൃഷി നടത്തുന്നുണ്ട്. ഓണക്കാലമാകുന്നതോടെ പൂക്കച്ചവടക്കാര്‍ ഗ്രാമങ്ങളിലെത്തി പൂപ്പാടങ്ങള്‍ മൊത്തമായി ഏറ്റെടുക്കുന്നതാണ് പതിവ്. എന്നാല്‍ ഇത്തവണ സ്ഥിതി മാറി. കര്‍ണാടകയില്‍ പെയിന്റ് കമ്പനികളും സഹകരണ സംഘങ്ങളും കിലോഗ്രാമിന് അഞ്ച് മുതല്‍ പത്ത് രൂപ വരെ അധികം നല്കി പൂക്കള്‍ ശേഖരിക്കുന്നുണ്ട്. ഇതോടെ കര്‍ഷകര്‍ പഴയതുപോലെ മൊത്തക്കച്ചവടക്കാര്‍ക്ക് പൂക്കള്‍ നല്കാന് താല്പര്യം കാണിക്കുന്നില്ല. ഇത് വയനാട്ടിലെ പൂവിപണിയിലും വിലവര്‍ധനയ്ക്ക് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ
സുൽത്താൻ ബത്തേരി: പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഇത്തവണയും ഓണ വിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ ഓണപ്പൂക്കളെത്തിക്കുന്നതിനായി "നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി "ഓണക്കനി’യുമാണ് കുടുംബശ്രീ നടപ്പാക്കിയ പദ്ധതികൾ.
പദ്ധതിയുടെ ഭാഗമായി നെൻമേനി സിഡിഎസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത പൂക്കളുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഗംഗാധരൻ നിർവഹിച്ചു.
ഒന്നരയേക്കറിൽ പൂകൃഷിയും പച്ചക്കറിയും നെൻമേനി സിഡിഎസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മിനി തോമസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത ഹരിദാസ്, സിഡിഎസ് ചെയർപേഴ്സണ്‍ സുഷമ പ്രദീപ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ.എം. സെലീന തുടങ്ങിയവർ പ്രസംഗിച്ചു. ഓണക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ബന്ദിപ്പൂവാണ് വൻതോതിൽ നിറപ്പൊലിമ പദ്ധതിയിൽ ജില്ലയിൽ കൂടുതലായി കൃഷി ചെയ്തത്. ജില്ലയിലെ 1826 ജെഎൽജി കർഷകർ 100 ഏക്കറിൽ പച്ചക്കറി കൃഷിയും 596 കർഷകർ 106 ഏക്കറിൽ പൂ കൃഷിയും ഓണത്തോടനുബന്ധിച്ച് ചെയ്യുന്നുണ്ട്.
ഓണസമൃദ്ധി, ഓണവിപണികൾ 22 മുതൽ 25 വരെ
കൽപ്പറ്റ: ജില്ലയിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണസമൃദ്ധി, ഓണവിപണികൾ 22 മുതൽ 25 വരെ പ്രവർത്തിക്കും.
"വിലസ്ഥിരതക്കായുള്ള വിപണി ഇടപെടൽ' പദ്ധതിയുടെ ഭാഗമായ 41 കർഷകചന്തകളാണ് വിവിധ ഇടങ്ങളിലായി പ്രവർത്തിക്കുക.
ഇതിൽ 26 ചന്തകൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിഭവനുകളുടെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതോടൊപ്പം പത്ത് ചന്തകൾ ഹോർട്ടികോർപ്പും അഞ്ച് ചന്തകൾ വിഎഫ്പിസികെയുടെ നേതൃത്വത്തിലും സംഘടിപ്പിക്കും.
കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്ത വ്യാപാര വിലയേക്കാൾ പത്ത് ശതമാനം അധികം വില നൽകി സംഭരിക്കും. പൊതുവിപണിയിലെ ചില്ലറ വിൽപന വിലയേക്കാൾ 30 ശതമാനം വരെ കുറഞ്ഞ വിലയക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ജൈവ സാക്ഷ്യപത്രമുള്ള ജൈവ ഉത്പന്നങ്ങൾക്ക് ഇതേ രീതീയിൽ 20 ശതമാനം അധിക വില നൽകി സംഭരിക്കും. ചില്ലറ വിൽപന വിലയേക്കാൾ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കൃഷിഭവൻ പരിധിയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാർഷിക ഉത്പന്നങ്ങൾ കർഷക ചന്തകൾ വഴി സംഭരിച്ച് വിതരണം ചെയ്യും. കർഷകചന്തയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.
ഹരിതചട്ടം കർശനമായി പാലിക്കണം
കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന മുഴുവൻ ആഘോഷ പരിപാടികളും ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താവൂ എന്ന് ജില്ലാ ശുചിത്വ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു. പരിപാടികളിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണമെന്നും സദ്യക്കും മറ്റ് ഭക്ഷണ വിതരണങ്ങൾക്കും വാഴയില, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ എന്നിവ മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.
ആഘോഷ സ്ഥലങ്ങളിൽ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. ഗ്രീൻ പ്രോട്ടോക്കോൾ ഫലപ്രദമായി നടപ്പാക്കാൻ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ശുചിത്വ മിഷൻ വ്യക്തമാക്കി.
വിലക്കയറ്റവും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാൻ വ്യാപക പരിശോധന
കൽപ്പറ്റ: ഓണക്കാലത്ത് വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയാൻ വ്യാപക പരിശോധന. പൊതുവിതരണം, ലീഗൽ മെട്രോളജി, പോലീസ്, റവന്യു, ഭക്ഷ്യ സുരക്ഷ വകുപ്പുകളിലെ ജീവനക്കാരെ ഉൾപ്പെടുത്തി ജില്ലാ കളക്ടർ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് മുപ്പതിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
പത്തിടങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഉപഭോക്താക്കൾ കാണുന്ന വിധത്തിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അികൃതർ അറിയിച്ചു. ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പാചകവാതക സിലിണ്ടറുകൾ പിടിച്ചെടുക്കുകയും കുറ്റക്കാർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാ സപ്ലൈ ഓഫിസർ പി.എസ്. പ്രവീണ്‍, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ ഇ.എം. സുമേഷ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ.എം. അപർണ, ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. അഞ്ജു ജോർജ്, റേഷനിംഗ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.
Tags : Nattuvishesham Local News Onam mood