കാഞ്ഞങ്ങാട് നഗരത്തിലെ ഉത്രാടപ്പാച്ചില്‍.
കാഞ്ഞങ്ങാട്: ഇടവിട്ട മഴയിലും ആവേശം ചോരാതെ കാഞ്ഞങ്ങാട്ടെ ഉത്രാടപ്പാച്ചില്‍. തലേദിവസം രാത്രി പെയ്ത കനത്ത മഴയും ഇന്നലെ രാവിലെ മുതലുണ്ടായ മൂടിക്കെട്ടിയ അന്തരീക്ഷവും കച്ചവടക്കാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇടവിട്ട സമയങ്ങളില്‍ പെയ്ത മഴ മൂലം ആളുകള്‍ ടൗണിലേക്ക് ഇറങ്ങാനും മടിച്ചു. എന്നാല്‍ പിന്നീട് മഴ മാറിനില്‍ക്കുകയും അന്തരീക്ഷം തെളിയുകയും ചെയ്തതോടെ ഓണത്തെ വരവേല്‍ക്കാനായി ആളുകള്‍ കുടുംബസമ്മേതം ടൗണിലേക്കിറങ്ങി. ഉച്ചമുതല്‍ രാത്രി ഏഴുവരെ വരെ മഴ മാറി നിന്നതോടെ കാഞ്ഞങ്ങാട് ടൗണ്‍ ജനസമുദ്രമായി മാറി. കച്ചവടവും പൊടിപൊടിച്ചു.
വഴിയോര കച്ചവടക്കാരുടെ അടുത്തു നിന്നും തുണിത്തരങ്ങള്‍ വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഷര്‍ട്ടും മുണ്ടും സാരിയും ടോപ്പും കുട്ടികളുടെ ഉടുപ്പുകളുമെല്ലാം വലിയ തോതില്‍ വിറ്റഴിഞ്ഞു. ചെരിപ്പും ബാഗും പാത്രങ്ങളും വാങ്ങാന്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നു. പച്ചക്കറികളും പലവ്യഞ്ജനങ്ങളും വില്‍ക്കുന്ന കടയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പായസത്തിന് അവശ്യം വേണ്ടുന്ന പഞ്ചസാരയ്ക്കും ശര്ക്കരയ്ക്കുമെല്ലാം റോക്കറ്റ് പോലെ വില കുതിച്ചുയര്‍ന്ന് ഉപഭോക്തക്കളെ വലച്ചു. പൂക്കള്‍ക്ക് കഴിഞ്ഞദിവസങ്ങളിലെ അപേക്ഷിച്ച് വില കുറഞ്ഞത് ആളുകള്‍ക്ക് ആശ്വാസകരമായി. കഴിഞ്ഞദിവസങ്ങളേക്കാളും വലിയ ഗതാഗതകുരുക്കാണ് കാഞ്ഞങ്ങാട്ട് ഇന്നലെ അനുഭവപ്പെട്ടത്. രൂക്ഷമായി തിരക്കില്‍ ഫുട്പാത്തിലൂടെ നടന്നുപോവുകയെന്നതു തന്നെ ശ്രമകരമായ ദൗത്യമായിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി നഗരത്തില്‍ വന്‍തോതില്‍ പോലീസ് സേനയെ വിന്യസിച്ചിരുന്നു.
കമ്പല്ലൂർ: സിആർസി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് വാർഡ് മെംബർ പി.വി.സതീദേവി നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കെ.പി.ദാമോദരൻ അധ്യക്ഷതവഹിച്ചു. കെ.സി.അനിൽകുമാർ, കെ.എസ്. വിജയൻ, വിനോദ് ദത്ത്, പി.ശരണ്യ , പി.കെ.സുരേന്ദ്രൻ, ബി.ഉഷ , സി.ശ്രീജ , മിനി സുഭാഷ്, അബിൻ പ്രകാശ്, പി.വി.കുഞ്ഞികൃഷ്ണൻ , പി.വി.അനീഷ് , ജാനകി ദാമോദരൻ, കെ.പി.ബൈജു, കെ.പി.രമേശൻ എന്നിവർ പ്രസംഗിച്ചു.
പെരിയ: വില്ലാരംപതി പുരുഷ സ്വയംസഹായ സംഘം കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂക്കളുടെയും പച്ചക്കറികളുടെയും വിളവെടുപ്പ് മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്തു. ടി.സി. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗംഗാധരന്, മണികണ്ഠന്, ഷാജീവന്, കൃഷ്ണന്, കുഞ്ഞിരാമന്, പീതാംബരന് എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews