കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് മിഷന് ആശുപത്രിയിൽ സംഘടിപ്പിച്ച കളര്‍ ഓണം 2026 ഡോ. അനൂപ് രാജന് ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ സിസ്റ്റര്‍ സുനിത എസ്വിഎം, ജോ
പാലാ: ഓണത്തിനു വേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ഉത്രാടദിനം കടന്ന് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവദിനം വന്നെത്തി. ഇന്നലെ ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളുമായി ജനം തിരക്കിലായിരുന്നു. ഇടയ്ക്ക് തിമര്‍ത്ത് പെയ്ത മഴ ഉത്രാടപ്പാച്ചിലിന് തിരക്ക് കുറച്ചെങ്കിലും ജനത്തിന്റെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ഉത്രാടനാളില്‍ വിപണി രാത്രി വൈകും വരെ സജീവമായിരുന്നു. പച്ചക്കറിക്കടകളിലും പലവ്യഞ്ജനക്കടകളിലും തുണിക്കടകളിലുംനിന്നുതിരിയാനാകാത്ത തിരക്കുള്ള ദിനമാണ് കാണാനായത്.
പണ്ട് ഗ്രാമച്ചന്തകളിലെ തിരക്കായിരുന്നു ഉത്രാടപ്പാച്ചിലെങ്കില് ഇന്നത് നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. മാളുകള്‍ ഉത്രാടപ്പാച്ചിലിന്റെ പുത്തന്‍ ഇടങ്ങളായും മാറിക്കഴിഞ്ഞു. ഓണ്‍ലൈന്‍ വ്യാപാരവും പൊടിപൊടിച്ചു. ഓര്‍ഡര്‍ കിട്ടിയ സാധനങ്ങളുമായി ഉപഭോക്താക്കളുടെ വീട് തേടി പോകുന്ന കച്ചവടക്കാരുടെ ന്യൂജന്‍ കച്ചവടത്തിന്റെ ഉത്രാടപ്പാച്ചിലാകും വരും കാലം. ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ ആട്ടവും പാട്ടും മത്സരങ്ങളും നാടന്‍കളികളുമായി സജീവമായി.
കടപ്ലാമറ്റം: എസ്എംവൈഎം, മാതൃവേദി എന്നീ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ അരീക്കരയിലെ കുഞ്ഞച്ചന് മിഷനറി ഭവന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോടൊപ്പം ഓണാഘോഷം സംഘടിപ്പിച്ചു. കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാല്, അസി. വികാരിയും എസ്എംവൈഎം കടപ്ലാമറ്റം യൂണിറ്റ് ഡയറക്ടറുമായ ഫാ. ജോസഫ് തേവര്‍പറമ്പില്‍, എസ്എംവൈഎം കടപ്ലാമറ്റം ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ഗ്ലോറി സിഎംസി എന്നിവരും കുട്ടികളോടൊപ്പം ഓണാഘോഷത്തില്‍ പങ്കെടുത്തു.
പാലാ: പാലാ വാക്കേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷം പ്രസിഡന്റ് ജോബ് അഞ്ചേരില്‍ ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങളുടെ വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. ബിനു പനകല്, ബാബു കലയത്തിനാല്‍, പി.ജെ. ജെയ്സണ്‍, ജെ. ബെന്നിച്ചന് എന്നിവര്‍ പ്രസംഗിച്ചു.
പാലാ ജനറല്‍ ആശുപത്രിയില്‍ വേറിട്ട ഓണാഘോഷം
പാലാ: കൃത്രിമ ഗ്രാമാന്തരീക്ഷത്തിലാണ് ഇത്തവണ പാലാ ജനറല്‍ ആശുപത്രി ജീവനക്കാര്‍ ഓണം ആഘോഷിച്ചത്. ഒരു നാട് തന്നെ ആശുപത്രിയിലെ ഹാളിനുള്ളില്‍ സൃഷ്ടിച്ച് വേറിട്ട ഓണാഘോഷമാണ് നടത്തിയത്. ഇതിനു ചുക്കാന്‍ പിടിച്ചതാകട്ടെ ഇവിടത്തെ രണ്ട് താത്കാലിക ജീവനക്കാരും.
ആര്‍ട്ടിസ്റ്റുകള്‍ കൂടിയായ സതീഷ്കുമാര്‍ മറിയപ്പള്ളിയും അഖിലേഷ് ഏറ്റുമാനൂരുമാണ് ഇവിടെ നിര്‍മിച്ച കൃത്രിമ ഗ്രാമത്തിന്റെ ശില്പികള്. ഈ ഗ്രാമത്തിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ആശുപ്രത്രിയിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ടാണ് ഈ ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. അഭിലാഷും സ്റ്റാഫ് കൗണ്‍സിൽ പ്രസിഡന്റ് ഡോ. ശബരീനാഥും സെക്രട്ടറി സിന്ധു ടോമും ആവശ്യമായ സഹായങ്ങളും പ്രോത്സാഹനങ്ങളും നൽകി.
ഹാളിനുള്ളിലേക്ക് കടക്കുമ്പോള്‍ തോട്ടുങ്കര ഗവ. എല്‍പി സ്കൂളിന്റെ ബോര്‍ഡ് കാണാം. തോട്ടുങ്കര ഗ്രാമമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ ഗ്രാമത്തിലും ഉള്ളതുപോലെ ക്രിസ്ത്യന്‍ ദേവാലയവും മുസ്ലിം പള്ളിയും അമ്പലവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓല മേഞ്ഞ ഒരു വീടുമുണ്ട്. ഗ്രാമത്തില്‍ ശ്രദ്ധേയമായ ഒരു കള്ളുഷാപ്പും ഒരുക്കിയിട്ടുണ്ട്. ഷാപ്പില് പഴയ സിനിമയുടെ പോസ്റ്ററും ഒട്ടിച്ചിട്ടുണ്ട്.ഹാളിനുള്ളിലേക്കു പ്രവേശിച്ചാല്‍ ഒരു നാട്ടുമ്പുറത്തിന്റെ ഓര്‍മകള്‍ അയവിറക്കാന്‍ കഴിയും.
ഓണാഘോഷത്തിലും പുതുമ നിലനിര്‍ത്താന്‍ മറന്നില്ല. കലംതല്ലിപ്പൊട്ടിക്കലും കുപ്പിനിറയ്ക്കലും സാരി ഉടുക്കല്‍ മത്സരവും ഉടുപ്പിടീല്‍ മത്സരവും സുന്ദരി-സുന്ദരന്‍ മത്സരവും വടംവലി മത്സരവും അത്തപ്പൂക്കള മത്സരവും കലാമത്സരങ്ങളും ആഘോഷത്തിന് മാറ്റു കൂട്ടി. ആഘോഷത്തിന്റെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു.
Tags : NattuVishesham DistrictNews