കോഴഞ്ചേരി: പാചകവാതക വിലവര്‍ധന നല്കുന്ന ഇരുട്ടടിക്കു പിന്നാലെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിയന്ത്രണങ്ങൾ ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. 20 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന ക്രമീകരണമുള്ള ഹോട്ടലുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലെന്നിരിക്കേ അതില്‍ കൂടുതല്‍ ആളുകള്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഹോട്ടലുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഗ്രാമപഞ്ചായത്തുകള്‍ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ.
പല ഹോട്ടലുകളും 20 പേര്ക്കിരിക്കാവുന്നതിനേക്കാള് കൂടുതല്‍ ക്രമീകരണങ്ങള്‍ ഉള്ളതാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ ഉത്തരവാണ് ഹോട്ടല്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിലെ ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, ശുചിത്വമിഷൻ അനുമതിപത്രം, ഹരിതകര്‍മസേനയുടെ സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി-അഗ്നിശമനസേന അനുമതി എന്നിവയോടൊപ്പമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ ഉത്തരവ്.
ഹോട്ടലുകളില്‍ സ്ഥിരമായി തൊഴിലാളികള്‍ ജോലിക്ക് ഇല്ലാത്തതിനാല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡും അനുബന്ധ സാമഗ്രികളും ഹോട്ടല്‍ ഉടമ പണം മുടക്കി തരപ്പെടുത്തി നല്‍കേണ്ട സ്ഥിതിയാണുള്ളത്. എന്നാല്‍ യാതൊരു അനുമതിയും ഇല്ലാതെ വാഹനങ്ങളിലും അല്ലാതെയും തട്ടുകടകള്‍ വ്യാപകമാവുകയാണ്. ഹോട്ടലുകള്‍ നടത്തുന്ന വര്‍ക്ക് ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണറുടെ അനുമതി വേണമെങ്കില്‍ 2000 രൂപ ഫീസ്്് അടയ്ക്കണമെന്നിരിക്കേ തട്ടുകട നടത്തുന്നവര്‍ക്ക് 100 രൂപ മാത്രമാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി ലൈസന്‍സിന് ആവശ്യമായിരിക്കുന്നത് .
വഴിയോര കച്ചവടക്കാര്‍ പരിസ്ഥിതി മലിനീകരണം നടത്തുന്നുവെന്ന പരാതി വ്യാപകമാണ്. ഇവര്‍ക്ക് വേണ്ടിയും രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടനകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലരും ഹോട്ടലുകള്‍ അടച്ച് പൊരിച്ച കോഴിയും ചപ്പാത്തിയും മാത്രം വില്‍ക്കുന്നതിലേക്ക് മാറാന്‍ നിര്‍ബന്ധമായിരിക്കുകയാണെന്ന് ടികെ റോഡിലെ പ്രമുഖ ഹോട്ടല്‍ ഉടമ പറഞ്ഞു.