കാക്കനാട്: വാഹനത്തിന് ഇഷ്ടനമ്പർ സ്വന്തമാക്കാൻ വൻ തുക മുടക്കുന്ന ഫാൻസി നമ്പർ പ്രേമികൾ അഞ്ചു വർഷം കൊണ്ട് എറണാകുളം ആർടി ഓഫീസിൽ നൽകിയത് 33,15, 50,000 രൂപ.
2021 മാർച്ച് മുതൽ 2026 മാർച്ച് വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ വാഹനത്തിന്റെ വിലയെക്കാൾ കൂടുതൽ തുക ഫാൻസി നമ്പറിനായി മുടക്കിയ വാഹനപ്രേമികളും ഉണ്ട്.
125 നമ്പറുകളാണ് ഇഷ്ട നമ്പറായി തെരഞ്ഞെടുക്കാൻ മോട്ടോർ വാഹന വകുപ്പ് അനുവദിക്കുന്നത്. വാഹനത്തിന് ഒന്നാം നമ്പർ ലഭിക്കാൻ ഫീസായി അടയ്ക്കേണ്ടത് ഒരു ലക്ഷം രൂപയാണ്. മറ്റു നമ്പറുകൾ കിട്ടാൻ 3000 രൂപയും അടയ്ക്കണം. ഒരേ നമ്പറിനായുള്ള ആവശ്യക്കാരുടെ എണ്ണം വർധിക്കുംതോറും ലേലത്തുകയും വർധിക്കും.
2021ൽ 1.43 കോടിയും 2022ൽ 5.84 കോടിയുമാണ് ഈയിനത്തിൽ ലഭിച്ചത്. 2024 -25 കാലയളവിൽ ഫാൻസി നമ്പറിനായി 10.16 കോടിയും 2026ൽ 7.93 കോടി രൂപയുമാണ് ഇഷ്ട നമ്പർ പ്രേമികൾ ചെലവഴിച്ചത്.
Tags : Local News Nattuvishesham Ernakulam