വരാപ്പുഴ: കോളജ് അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ 9.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുനത്തിൽ ജോസഫിനെതിരെ (ജോൺസൺ പുനത്തിൽ - 50 ) ബിനാനിപുരം പേലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
കടുങ്ങല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എടയാർ തോട്ടക്കാട്ട് വീട്ടിൽ ടൈറ്റസ് (50), വരാപ്പുഴ തുണ്ടത്തുംകടവ് ഓടത്തൈക്കൽ വീട്ടിൽ അരുൺ ഏബ്രഹാം (50) എന്നിവരും കേസിൽ പ്രതികളാണ്.
കിഴക്കേ കടുങ്ങല്ലൂർ മൂല്ലേപ്പള്ളി മധുഭവൻ വീട്ടിൽ മനേഷിന്റെ ഭാര്യ ലീജ (46)യാണ് തട്ടിപ്പിനിരയായത്. ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ മലയാളം അധ്യാപികയായി ജോലി വാഗ്ദാനം ചെയ്ത് 2023 നവംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ പല തവണകളായി 37 ലക്ഷം രൂപ കൈപ്പറ്റി.
നിയമനം ലഭിക്കാതിരുന്നതിനെതുടർന്ന് പരാതി ഉയർന്നപ്പോൾ പലഘട്ടങ്ങളിലായി 27.5 ലക്ഷം രൂപ ഇവർ തിരികെ നൽകിയിട്ടുണ്ട്. ബാക്കി തുക തിരിച്ച് നൽകാതെ വന്നതോടെ ലീജ പോലീസിൽ പരാതി നൽകുകയായിരുന്നു.
Tags : Local News Nattuvishesham Ernakulam