തോട്ടക്കര മൈലംപ്പുറം റോഡിലെ അഴുക്കുചാലിൽ കൂടി ശുദ്ധജലം പാഴായിപോകുന്നു.
ഒറ്റപ്പാലം: പ്രവർത്തന ഉദ്ഘാടനം ബഹുകേമം. റോഡുപണി തഥൈവ. തോട്ടക്കര -മൈലുംപുറം റോഡ് നവീകരണ പ്രവൃത്തികളാണ് നിർമാണോദ്ഘാടനം കേമമായി നടത്തിയിട്ടും അനിശ്ചിതത്വത്തിലായത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 40 ലക്ഷം രൂപ ചെലവിലാണ് തോട്ടക്കര കിണർറോഡിലെ 400 മീറ്റർ ഭാഗം ഒരു മാസത്തിനുള്ളിൽ നവീകരിച്ച് സഞ്ചാരയോഗ്യമാക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി മാസത്തിൽ ഇതിന്റെ പ്രവർത്തന ഉദ്ഘാടനവും നടത്തിയിരുന്നു.
എന്നാൽ 7 മാസം പിന്നിട്ടിട്ടും നവീകരണ പ്രവൃത്തികൾ എങ്ങും എത്തിയില്ല. ഉദ്ഘാടന പിറ്റേന്ന് സ്ലാബ് ഇല്ലാത്ത 300 മീറ്റർ ഭാഗത്ത് ജെസിബി ഉപയോഗിച്ച് നിരപ്പാക്കി പോയതല്ലാതെ മറ്റൊന്നും ചെയ്യാത്ത സ്ഥിതിയാണ്. ഇതുമൂലം മഴക്കാലമായപ്പോൾ റോഡ് ഇടിഞ്ഞു തോടായി മാറി. വാഹനയാത്രയും കാൽനടയാത്രയും ദുസഹമായി തീർന്നു. റോഡ് നന്നാക്കണമെങ്കിൽ നിലവിലെ വെള്ളച്ചാലിൽ ഉപയോഗശൂന്യമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ, ടെലഫോൺ പോസ്റ്റുകൾ, റോഡിലൂടെ പൊട്ടിയൊഴുകുന്ന വാട്ടർ കണക്ഷൻ ഇവയെല്ലാം മാറ്റേണ്ടതായിട്ടുണ്ട്. തുടർന്ന് മാത്രമേ റോഡിന്റെ നിർമാണം തുടങ്ങാനാവൂ. റോഡ് പണിക്കുള്ള എസ്റ്റിമേറ്റിൽ ഇത്തരം പണിക്ക് വേണ്ടിയുള്ള തുക ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് നഗരസഭാധികൃതർ പറയുന്നത്. റോഡ്നിർമാണ കാര്യത്തിൽ മുനിസിപ്പൽ കൗൺസിലും ഉദ്യോഗസ്ഥരും കോൺട്രാക്ടറും പരസ്പരം പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നാണ് ഉയർന്നുവന്നിരിക്കുന്ന ആക്ഷേപം.
ഏകദേശം 100 മീറ്റർ റോഡിൽ വെള്ളച്ചാൽ പുനർനിർമിച്ച് സ്ലാബിട്ടതാണ് ഇതുവരെയായി ആകെ ചെയ്ത ജോലി. ഈ ഭാഗത്ത് തന്നെ ഉപയോഗിക്കാത്ത വൈദ്യുതി പോസ്റ്റുകൾ പിഴുത് മാറ്റേണ്ടതുണ്ട്. പ്രദേശത്തെ കൈരളി റസിഡൻസ് അസോസിയേഷൻ റോഡ് നവീകരണം എത്രയും വേഗം പൂർത്തിയാക്കാൻ നിരവധിതവണ ചെയർപേഴ്സണുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിരുന്നതായി ഇവർ പറയുന്നു.എന്നാൽ നിരാശയായിരുന്നു ഫലം. റോഡ് നിർമാണത്തിൽ പരിഹാരം കാണാത്ത സാഹചര്യത്തിൽ അസോസിയേഷൻ സമരത്തിന് തയ്യാറെടുക്കുകയാണ്.
Tags : NattuVishesham DistrictNews