നിറഞ്ഞൊഴുകുന്ന പന്പാനദിയുടെ പേരൂർച്ചാൽ പാലത്തിൽനിന്നുള്ള ദൃശ്യം.
പത്തനംതിട്ട: കാലവർഷം ശക്തമായതിനു പിന്നാലെ ജില്ലയിലെ നദികളിൽ വെള്ളം നിറഞ്ഞു. നാലുമാസത്തിലേറെയായി വരണ്ടുകിടന്ന നദികൾക്ക് പുതുജീവൻ കൈവരിച്ചത് കഴിഞ്ഞയാഴ്ച പെയ്ത മഴയിലാണ്. മഴ ശക്തമായതോടെ പന്പ, അച്ചൻകോവിൽ, മണിമല നദികൾ നിറഞ്ഞു.
പമ്പാ നദിയിലെ ജലനിരപ്പ് ആറടിയിലധികം ഉയർന്നു. ബുധനാഴ്ച വരെ അടിത്തട്ട് കാണാവുന്നവിധം പമ്പയിലെ ജലനിരപ്പ് താഴ്ന്നിരുന്നു. എന്നാൽ ബുധനാഴ്ച രാത്രി മഴ ശക്തമായി പെയ്യാൻ തുടങ്ങിയതോടെ കക്കാട്ടാറ്, കല്ലാറ് തുടങ്ങിയ കിഴക്കൻ പോഷകനദികളിൽ ജലപ്രവാഹം വർധിച്ചു. പകൽ അതിതീവ്ര മഴ പെയ്തതോടെ വ്യാഴാഴ്ച വൈകുന്നേരത്തോടെ നദിയിൽ ജലനിരപ്പ് ഉയരുകയും ഒഴുക്ക് വർധിക്കുകയും ചെയ്തു.
പത്തനംതിട്ടയിൽ 71 ശതമാനം അധികമഴ
പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ഒന്നു മുതൽ ആറുവരെ 71 ശതമാനം അധിക മഴ ലഭിച്ചതായാണ് കണക്ക്. 155 മില്ലിമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. 90.4 മില്ലിമീറ്റർ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാനത്തുതന്നെ ഏറ്റവുമധികം മഴ ലഭിച്ച ജില്ലയും പത്തനംതിട്ടയാണ്. കേരളത്തിലാകമാനം 22 ശതമാനം അധികമഴയാണ് ഇക്കാലയളവിൽ ലഭിച്ചിരിക്കുന്നത്.
ഊത്തപിടിത്തക്കാർ നിരാശയിൽ
സാധാരണ പുതുവെള്ളത്തിൽ കിഴക്കുനിന്ന് ഒഴുകിയെത്തുന്ന മത്സ്യങ്ങളെ മടവലയും കോരുവലയും ചൂണ്ടയും ഉപയോഗിച്ച് കോരിയെടുത്തിരുന്ന ഊത്തപിടിത്തക്കാർ ഇത്തവണ നിരാശയിലായി. നദിയില ചാകര എന്നറിയപ്പെട്ടിരുന്ന ഊത്തപിടിത്തം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയതാണ് പ്രശ്നമായത്.
മണിയാറിൽ ജലസംഭരണമില്ല
വരുംദിവസങ്ങളിൽ മഴ ശക്തമായാൽ മൂഴിയാർ ഡാം വേഗത്തിൽ തുറക്കാനാണ് സാധ്യത. കിഴക്ക് മഴ വ്യാപിച്ചാൽ കക്കാട്ടാറിൽ ഒഴുക്ക് വർധിക്കും. ശബരിഗിരിയിൽ ഉത്പാദനം കൂടുകകൂടി ചെയ്താൽ മൂഴിയാർ ഡാം നിറയും. ഇതോടെ സ്പിൽ വേ തുറക്കാൻ അധികൃതർ നിർബന്ധിതരാകും.
മൂഴിയാർ ഡാം തുറന്നാൽ സീതത്തോട്ടിലുള്ള അള്ളുങ്കൽ, കാരിക്കയം എന്നീ സ്വകാര്യ ഡാമുകളും വൈദ്യുതി ബോർഡിന്റെ പെരുന്നാട് ഡാമും തുറന്നുവിടേണ്ടിവരും. മണിയാർ ഡാമിന്റെ ഷട്ടറുകൾ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇപ്പോൾ ഉയർത്തിയിരിക്കുകയാണ്.