കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ ഷട്ടർ തമിഴ്നാട് തുറന്നു.
ഡാമിലെ ജലനിരപ്പ് ഉയർന്നതോടെയാണ് തേനി ജില്ലയിലെ ജലസേചനത്തിനും മധുര കോർപറേഷനിലെ ശുദ്ധജല വിതരണത്തിനുമായാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നുള്ള വെള്ളം ഇന്നലെ തുറന്നുവിട്ടത്.
കാർഷിക ആവശ്യത്തിന് സെക്കൻഡിൽ 200 ഘനയടിയും ശുദ്ധജല വിതരണത്തിന് സെക്കൻഡിൽ 150 ഘനയടി എന്ന നിലയിൽ 350 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.
തേനി ജില്ലയിലെ കമ്പം താഴ്വരയിലെ 14,707 ഏക്കർ നെൽപ്പാടങ്ങളിലെ ഒന്നാം കൃഷിക്കാണ് വെള്ളം ലഭ്യമാകുക. സാധാരണ ജൂണ്‍ ആദ്യവാരം ഒന്നാം കൃഷിക്കായി വെള്ളം കൊണ്ടുപോകേണ്ടതാണ്.
എന്നാൽ, കാലവർഷം ദുർബലമായിരുന്നതിനാൽ രണ്ട് മാസം വൈകിയാണ് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്.പ്രത്യേക പൂജകൾക്കുശേഷം തേക്കടി ചെക്ക് പോസ്റ്റിന് സമീപമുള്ള ഷട്ടർ, തേനി കളക്ടർ ആർ. വൈതിനാഥനാണ് തുന്നത്. തേനി എംപി തങ്കതമിഴ് സെൽവൻ, എംഎൽഎമാരായ എ. മഹാരാജൻ, പിഎൽഎ ജഗന്നാഥ മിശ്ര, ശബരി ഐങ്കരൻ, തമിഴ്നാട് റവന്യു, പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥർ, കർഷകർ എന്നിവർ സന്നിഹിതരായിരുന്നു. ഇന്നലെ രാവിലെയുള്ള കണക്കനുസരിച്ച് 122.30 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്.
Tags :