കരുമാലൂർ: തടിക്കകടവ്-അടുവാശേരി പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു. സ്ലാബുകൾ തകർന്ന് ഇളകിമാറി ഗർത്തംപോലെ രൂപപ്പെടുന്ന അവസ്ഥ എത്തിയതോടെ വൻ അപകട ഭീഷണി. ഇരുചക്രവാഹനക്കാർ രാത്രി സമയങ്ങളിൽ ഈ ഗർത്തത്തിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്.
30 സെന്റീമീറ്ററോളം ആഴത്തിൽ പാലത്തിന്റെ കോൺക്രീറ്റ് തകർന്നിട്ടുള്ളതായി നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ദിവസം കൂടുന്തോറും കൂടുതൽ ഭാഗത്തെ കോൺക്രീറ്റ് തകരുകയാണ്. മാസങ്ങൾക്കു മുൻപ് ഇപ്പോൾ തകർന്ന ഭാഗത്തിനു സമീപത്തായി കുറച്ചു ഭാഗം ആദ്യം തകർന്നപ്പോൾ അധികൃതരെത്തി സിമന്റ് തേച്ച് തടിതപ്പുകയാണു ചെയ്തതെന്നു നാട്ടുകാർ പറഞ്ഞു.
ഈ അവസ്ഥ തുടർന്നാൽ പാലത്തിനു കൂടുതൽ വിള്ളലുണ്ടാകുമെന്നാണു വിലയിരുത്തൽ. പാലത്തിന്റെ നടുക്കായി തകർച്ച സംഭവിച്ചിരിക്കുന്നത്.കരുമാലൂർ, കുന്നുകര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു പെരിയാറിനു കുറുകെയാണ് പാലം നിർമിച്ചത്.
33 കോടിയിലേറെ രൂപ ചെലവഴിച്ചായിരുന്നു നിർമാണം. കേരള കൺസ്ട്രക്ഷൻ കോർപറേഷനായിരുന്നു നിർമാണ ചുമതല.പലയിടത്തു നിന്നും നെടുമ്പാശേരി എയർപോർട്ട്, അങ്കമാലി, മാഞ്ഞാലി, മാള എന്നിവിടങ്ങളിലേക്കു ഈ പാലം വഴി എളുപ്പത്തിൽ പോകാൻ കഴിയുമായിരുന്നു. അതിനാൽ നൂറുകണക്കിനു വാഹനങ്ങളാണു ദിവസേന ഇതുവഴി കടന്നുപോയിരുന്നത്.
എത്രയും വേഗം ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ പാലത്തിന് തകർച്ച സംഭവിക്കുമെന്നു പരിസരവാസികൾ ആശങ്കപ്പെടുന്നു.
Tags : nattu vishesham Concrete slabs collapse