പ്രതീകാത്മക ചിത്രം
കഴക്കൂട്ടം : കെഎസ്ആർ ടി സി യാത്രക്കാരിയുടെ ബാഗിൽ നിന്നും 13,000 രൂപ കവർന്നു. കൊയ്ത്തൂർക്കോണം സ്വദേശി ഷാനിഫയുടെ ബാഗിലുണ്ടായിരുന്ന പണം ആണ് മോഷണം പോയത്. ഇന്നലെ വൈകിട്ട് നാലിന് ഭർത്താവിനൊപ്പം ബസിൽ കയറിയിരുന്നപ്പോഴാണ് പണം പോയത് ശ്രദ്ധയിൽ പെട്ടത്. വളരെ നേരം ബസ് കിട്ടാത്തതിനെ തുടർന്ന് ബസ് സ്റ്റേഷനിൽ കാത്തുനിന്ന ഷാനിഫ ബസിൽ കയറി സീറ്റിലിരുന്ന ശേഷമാണ് ബാഗ് തുറന്നതു കിടക്കുന്നത് കണ്ടത്.
കുടുംബശ്രീയിൽ ലോൺ അടയ്ക്കാനായി കരുതിവച്ച പണം ബാഗിനുള്ളിലെ പഴ്സിനുള്ളിൽ ചെറിയ അറയിൽ ഭദ്രമായി വച്ചിരുന്നു.
ബസ് സ്റ്റേഷനിൽ മൂന്നു ദിവസത്തിനിടയിൽ നടക്കുന്ന രണ്ടാമത്തെ മോഷണം ആണിത്. കഴിഞ്ഞ തിങ്കളാഴ്ച ശാന്തിഗിരി സ്വദേശി അംബികയുടെ 10 പവന്റെ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു. മെഡിക്കൽ കോളജിൽ നിന്നും ബസ് കയറി പോത്തൻകോട് സ്റ്റാൻഡിൽ ഇറങ്ങുന്നതിനിടയിൽ ആയിരുന്നു കവർച്ച. സമാനമായാണ് ഇരു മോഷണങ്ങളും നടന്നതെന്നും രണ്ട് കേസുകൾക്കു പിന്നിലും ഒരേ സംഘമായിരിക്കാമെന്നും പോലീസ് പറഞ്ഞു. ബസ് സ്റ്റേഷനിലെ നിരീക്ഷണ കാമറകൾ പോലീസ് പരിശോധിച്ചെങ്കിലും രണ്ട് കേസുകളിലും മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചില്ല.
തിരക്കേറിയ ബസ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും പോലീസ് പെട്രോളിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുറവാണെന്ന് നാട്ടുകാർ പലപ്രാവശ്യം പരാതി പറഞ്ഞു എങ്കിലും ട്രാഫിക് നിയന്ത്രിയ്ക്കുന്നതിനുൾപ്പെടെ ആവശ്യത്തിന് പോലീസുകാരെ നിയമിയ്ക്കുന്നില്ല എന്നും അതുകൊണ്ടാണ് മോഷ്ടാക്കൾ ബസ്റ്റാൻഡും പരിസരവും ലക്ഷ്യമാക്കി തമ്പടിച്ചിരിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
Tags : Theft NattuVishasham DistrictNews