കക്കുടുമൺ വെള്ളച്ചാട്ടം
റാന്നി: പത്തനംതിട്ട ജില്ലയിലെ തേക്കടി എന്നറിയപ്പെടുന്ന നാറാണംമൂഴി പഞ്ചായത്തിലെ പ്രകൃതിമനോഹരമായ പ്രദേശങ്ങൾക്കായി ടൂറിസം പദ്ധതികൾ ഉണ്ടാകണമെന്ന് ആവശ്യം. പരിസ്ഥിതി ദിനത്തിൽ പഴകുളം മധു എംഎൽഎയെ പങ്കെടുപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രകൃതിയാത്ര പുതിയ വഴിത്തിരിവായി.
തേക്കടിയോട് സാദൃശ്യം തോന്നുന്ന കക്കുടുമണ്ണിന്റെ കാനനഭംഗിയിൽ ഇടവപ്പാതികൂടി വിസ്മയം തീർത്തതോടെ സമാനതകളില്ലാത്ത കാഴ്ചകളാണ് സഞ്ചാരികൾക്കു സമ്മാനിക്കുന്നത്.
പ്രകൃതിസൗന്ദര്യം നുകരാൻ ദൂരസ്ഥലങ്ങളിലേക്കയാത്ര പോകുന്ന പത്തനംതിട്ടയിലെ വിനോദസഞ്ചാരികളുടെ കണ്ണു തട്ടാതെ ഇത്രയും കാലം പ്രകൃതി ഒളിപ്പിച്ചുവച്ച കുക്കുടമണ്ണിന്റെ ദൃശ്യഭംഗി ലോകത്തിനു മുന്നിൽ തുറന്നു കാട്ടാൻ തന്നെയാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം .
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തണം
കക്കുടുമൺ തേക്കടി റോഡ്, പെരുന്തേനരുവി, പന്നംകുടന്തയരുവി, കട്ടിക്കൽ അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന നാറാണംമൂഴി പഞ്ചായത്തിലെ പ്രദേശങ്ങൾ കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ഗവി ട്രിപ്പിൽ ഉൾപ്പെടുത്താനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.
കരികുളം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന കക്കുടുമൺ കരികുളം മേഖലയിൽ നിരവധി വിനോദ സഞ്ചാരികൾ എത്താറുണ്ടെന്ന് പഞ്ചായത്തംഗം മാത്തുക്കുട്ടി ജോർജ് പറഞ്ഞു.
കുടുംബവുമൊത്ത് കരികുളം കക്കുടുമൺ റോഡിലൂടെ വനഭംഗി ആസ്വദിച്ച് ഒരു മഴക്കാല ഡ്രൈവിംഗ് സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകും. മഴക്കാലത്ത് കൂടുതൽ മനോഹരമാകുന്ന നിരവധി അരുവികളും വെള്ളച്ചാട്ടങ്ങളുമടക്കമുള്ള കാഴ്ചകളാണ് സഞ്ചാരികൾക്കായി പ്രകൃതി ഒരുക്കിയിട്ടുള്ളത്.
ജൂൺ, ജൂലൈ മാസങ്ങളിലാണ് കക്കുടുമൺ കൂടുതൽ മനോഹരമാകുന്നത്. കക്കുടുമൺ വെള്ളച്ചാട്ടം, അപകട ഭീതിയോ ആശങ്കയോ ഇല്ലാതെ കുട്ടികൾക്ക് ഇറങ്ങൻ കഴിയുന്ന ഇടമാണെന്നത് മറ്റൊരു പ്രത്യേകതയാണ്.
ടൂറിസം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും: എംഎൽഎ
പ്രകൃതിസൗന്ദര്യംകൊണ്ട് ഏതു പ്രദേശത്തെയും വെല്ലുന്നതാണ് റാന്നിയുടെ കിഴക്കൻ മേഖലയെന്ന് പഴകുളം മധു എംഎൽഎ പറഞ്ഞു. പത്തനംതിട്ട ജില്ലക്കാരായ വിനോദസഞ്ചാരികൾപോലും നാറാണംമൂഴിയിലെ കക്കുടുമൺ അടക്കമുള്ള റാന്നിയുടെ മനോഹരമായ പ്രദേശങ്ങൾ സന്ദർശിച്ചിട്ടില്ലെന്നതാണ് ഖേദകരം.
മഴക്കാലത്തു മാത്രം ജലസമൃദ്ധമാകുന്ന ചെറിയ വെള്ളച്ചാട്ടങ്ങളെ കൂടുതൽ കാലം ജലസമൃദ്ധമായി നിലനിർത്താൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇത്തരം സ്ഥലങ്ങളുടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാനാവശ്യമായ പദ്ധതികൾക്ക് സർക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും സഹായം തേടുമെന്നും എംഎൽഎ പറഞ്ഞു.