പ്രതീകാത്മക ചിത്രം
കുറവിലങ്ങാട്: ടൗണിലെ ഗതാഗതം താറുമാറായിട്ടും ആലോചിക്കാൻപോലും ആളില്ല. ഗതാഗത ക്രമീകരണങ്ങൾ ആലോചിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ട ഉപദേശക സമിതിയോ റെഗുലേറ്ററി കമ്മിറ്റിയോ കൂടാൻ പോലും നടപടികളില്ല.
കുത്തഴിഞ്ഞ ഗതാഗതംമൂലം ജനങ്ങൾ വലിയ ദുരിതത്തിലാണ്. ബസുകൾ എവിടെ നിറുത്തുമെന്നു പോലും വ്യക്തമല്ലാത്ത ക്രമീകരണങ്ങളാണ് നിലവിൽ ടൗണിലുള്ളത്. ബസ് കാത്തിരിക്കുന്നവർ അകലെ നിൽക്കുന്ന ബസിലേക്ക് ഓടിയെത്തി കയറുന്ന സാഹചര്യമാണ് പലപ്പോഴും കാണാൻ കഴിയുന്നത്. കോടികൾ ചെലവഴിച്ച് എംസി റോഡ് വികസനം നടന്നെങ്കിലും ഈ മേഖലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പണിതീർത്തിട്ടില്ല എന്നതാണ് പ്രധാന പ്രതിസന്ധി.
കോട്ടയം ഭാഗത്തുനിന്നു വരുന്ന ബസുകൾ സെൻട്രൽ ജംഗ്ഷനിൽ ഓട്ടോറിക്ഷാ സ്റ്റാൻഡിലാണ് നിർത്തുന്നത്. കോട്ടയം ഭാഗത്തേക്ക് എത്തുന്ന ബസുകൾ യാത്രക്കാരെ കയറ്റിയിറക്കാൻ നിശ്ചയിച്ചിട്ടുള്ള സ്റ്റോപ്പിൽ പലപ്പോഴും നിർത്തുന്നില്ല. ചിലപ്പോൾ ബസ്സ്റ്റാൻഡിനു മുമ്പിലും മറ്റു ചിലപ്പോൾ കുറച്ചുകൂടി മുന്നോട്ടു നീക്കിയുമാണ് ബസുകൾ നിർത്തുന്നത്. കോട്ടയം ഭാഗത്തേക്ക് പള്ളിക്കവലയിൽ മാത്രമാണ് ബസുകൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് നിർത്തുന്നത്.
അനധികൃത പാർക്കിംഗ് വലിയ അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ബസുകളുടെ സ്റ്റാൻഡ് ബഹിഷ്കരണവും വലിയ ഭീഷണിയാണ്. ബസ് കാത്ത് സ്റ്റാൻഡിൽ നിൽക്കുമ്പോൾ ബസുകൾ റോഡിലൂടെ പാഞ്ഞുപോകുന്ന കാഴ്ചയാണ് പലപ്പോഴും ഉണ്ടാകുന്നത്. മുഴുവൻ ഓർഡിനറി ബസുകളും സ്റ്റാൻഡിൽ കയറി സർവീസ് നടത്തണമെന്നാണ് തീരുമാനം. അധികൃതരുടെ സാന്നിധ്യത്തിലാണ് ബസുകൾ സ്റ്റാൻഡ് ബഹിഷ്കരിച്ച് യാത്ര നടത്തുന്നതെങ്കിലും നടപടികളില്ല.
കെ.ആർ. നാരായണൻ ബൈപാസ് പ്രയോജനപ്പെടുത്തണമെന്ന കോടതി നിർദേശം പോലും പാലിക്കപ്പെടുന്നില്ല. കെഎസ്ആർടിസിയടക്കം ബൈപാസ് ബഹിഷ്കരിച്ചുള്ള യാത്രയാണ് നടത്തുന്നത്. ഇതുമൂലം പള്ളിക്കവലിൽ എത്തേണ്ട വൈക്കം, പാലാ റൂട്ടിലെ യാത്രക്കാർ ബസ് ജീവനക്കാരുമായി തർക്കം ഉണ്ടാക്കുന്നതും സാധാരണമാണ്. പള്ളിക്കവലയിൽ യാത്രക്കാരെ കയറ്റിയിറക്കാനായി ബസുകൾ നടുറോഡിൽ നിർത്തുന്നത് പലപ്പോഴും എംസി റോഡിൽ യാത്രാതടസത്തിന് ഇടയാക്കുന്നുണ്ട്. ഇവിടെ ബസ് ബേ നിർമിച്ചിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ല.
Tags : Traffic NattuVishasham DistrictNews