അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് രോഗികളോട് പെരുമാറുന്നതിനെക്കുറിച്ച് പരിശീലനം നൽകണമെന്ന് ആവശ്യമുയരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്നത്. വനിതാ സെക്യൂരിറ്റി ജീവനക്കാരടക്കം ഭൂരിഭാഗം പേരും രോഗികളോട് മോശമായും അപമര്യദയായുമാണ് പെരുമാറുന്നതെന്നാണ് പരാതി.
ജില്ലയുടെ പല ഭാഗങ്ങളിൽനിന്ന് ആദ്യമായെത്തുന്നരോഗികൾക്ക് വാർഡുകളും മറ്റ് വിഭാഗങ്ങളും അറിയാൻ കഴിയില്ല. ചിലർ വാർഡുകളിലേക്കു പോകാൻ അത്യാഹിത വിഭാഗത്തിന് മുന്നിലാണെത്തുന്നത്. ഇത്തരക്കാരോട് പല സെക്യൂരിറ്റി ജീവനക്കാരും രൂക്ഷമായ ഭാഷയിലാണ് സംസാരിക്കുന്നത്.
വാർഡുകളിൽ കിടക്കുന്ന രോഗികൾക്ക് മരുന്നും ഭക്ഷണവുമായെത്തുന്ന കൂട്ടിരിപ്പുകാരോടും ചില സെക്യൂരിറ്റി ജീവനക്കാർ അപമര്യാദയോടെയാണ് പെരുമാറുന്നത്. ആശുപത്രിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മാനസികാവസ്ഥ മനസിലാക്കാതെയാണ് ഇവർ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്. ഇവരോട് പ്രതികരിച്ചാൽ പോലീസിൽ പരാതി നൽകി കേസെടുപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് ആശുപത്രിയിലെത്തുന്ന രോഗികളോട് ഏതു രീതിയിൽ പെരുമാറണമെന്നതിനെക്കുറിച്ച് പരിശീലനം നൽകണമെന്ന ആവശ്യമുയരുന്നത്.
നിലവിൽ വിമുക്ത ഭടൻമാർ ഉൾപ്പടെയുള്ളവരെയാണ് സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചിരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകാൻ ആശുപത്രി വികസനസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മുൻകൈയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ജില്ലാ സൈനിക ക്ഷേമവകുപ്പിൽ രജിസ്റ്റർ ചെയ്ത വിമുക്തഭടൻമാരെ മാത്രമേ ആശുപത്രിയിൽ സെക്യൂരിറ്റിമാരായി നിയമിക്കാവു എന്നാണ് ആശുപത്രി വികസന സമിതി ചട്ടത്തിലുള്ളത്.
എന്നാൽ, ഇത് കാറ്റിൽപ്പറത്തി സ്വകാര്യ ഏജൻസിക്കാണ് സെക്യൂരിറ്റി നിയമനച്ചുമതല നൽകിയിരിക്കുന്നത്. ഇതിന്റെ മറവിൽ വനിതകളടക്കം സിപിഎം പ്രവർത്തകരെയാണ് സെക്യൂരിറ്റിമാരായി നിയമിച്ചിരിക്കുന്നത്. കൂടാതെ നിലവിൽ സെക്യൂരിറ്റിമാർക്ക് അനുവദിച്ചിരിക്കുന്ന കാക്കി യൂണിഫോം മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്.
Tags : Nattuvishesham District News