ആലങ്ങാട് : ആലുവ പറവൂർ ദേശസാത്കൃത റൂട്ടിൽ യാത്ര ക്ലേശം രൂക്ഷമായതായി ആക്ഷേപം. രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ മതിയായ സർവീസുകൾ കെഎസ്ആർടിസി നടത്താത്തത് മൂലം വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലാണ്.
ഈ റൂട്ടിൽ നേരത്തെ എട്ട് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ടൗൺ ടു ടൗൺ ബസുകളും സർവീസ് നടത്തിയിരുന്നു.എന്നാൽ ഇപ്പോൾ രണ്ട് വലിയ ബസുകളും രണ്ട് മിനി ബസുകളും മാത്രമാണ് ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് ആയി നടത്തുന്നത്. കൂടാതെ ടൗൺ ടു ടൗൺ ബസ് സർവീസുകൾ അധികൃതർ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
ഇതോടെ തിരക്കേറിയ സമയങ്ങളിൽ ബസ് കിട്ടാനായി യാത്രക്കാർ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട അവസ്ഥയാണ്. ടൗൺ ടു ടൗൺ ബസുകൾ കുറച്ചതോടെ പറവൂർ, ആലുവ നഗരങ്ങളിൽ നിന്നും ബസ് പുറപ്പെടുമ്പോൾ തന്നെ നിറഞ്ഞു കവിഞ്ഞാണ് ഓടുന്നത്. ഇത് മൂലം നഗരം വിട്ടുള്ള സ്റ്റോപ്പുകളിൽ ബസ് കിട്ടാൻ യാത്രക്കാർ വലയുകയാണ്.
പറവൂർ നഗരത്തിലെ കെഎംകെ കവല,ചേന്ദമംഗലം കവല, ആലുവ നഗരം മുതൽ പറവൂർ കവല വരെ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് മൂലം ബസുകളുടെ സമയ ക്രമം തെറ്റുകയാണ്. സമയക്രമം തെറ്റുന്നതോടെ ബസ് സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന ജനങ്ങൾ ദുരിതത്തിലാവുകയാണ്.
വെട്ടിക്കുറച്ച ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ചും പിൻവലിച്ച ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ ബസുകൾ തിരികെ കൊണ്ടുവന്നും കൂടുതൽ സർവീസുകൾ അനുവദിച്ചും ഈ റൂട്ടിലെ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കരുമാലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
Tags :