പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്കഴിയുന്ന സന്തോഷ്
വെള്ളറട: റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ അക്രമിസംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കൊണ്ടകെട്ടിയിലെ സ്വകാര്യ റിസോര്‍ട്ട് ഉടമ സന്തോഷിനെ(50)യാണ് രണ്ടു കാറുകളിലായെത്തിയ ആറംഗ സംഘം വാഹനം അടിച്ചു തകര്‍ത്തു തട്ടിക്കൊണ്ടുപോയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞു നാലോടെ റിസോര്‍ട്ടില്‍ നിന്നും കൂട്ടപ്പൂവിലേക്കു പോവുകയായിരുന്നു സന്തോഷ്. കൂട്ടപ്പൂവില്‍ നിന്നും കൂതാളിയില്‍ നിന്നും രണ്ടു വാഹനങ്ങളിലായി പിന്തുടര്ന്നെത്തിയ സംഘമാണ് കുളമാന്കുഴിയില്വച്ച് സന്തോഷിന്റെ വാഹനം തടഞ്ഞു നിര്‍ത്തിയത്. തുടര്‍ന്ന് സന്തോഷിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ വിരട്ടിയോടിച്ച ശേഷം ഥാര്‍ വാഹനം അടിച്ചു തകര്‍ത്തു. സന്തോഷിനെ മർദിച്ചശേഷം അക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു വെള്ളറട പൊലിസ് തെരച്ചില്‍ തുടങ്ങുകയും ആര്യങ്കോട് പൊലിസിന്റെ സഹായത്തോടെ ചെമ്പൂരില്‍വച്ച് അക്രമിസംഘത്തിലെ രണ്ടുപേരെ പിടികൂടുകയുമായിരുന്നു.
കര്‍ണാടക സ്വദേശിയായ ഷെഫിഖാന്‍, ആര്യനാട് സ്വദേശി ഷാജഹാന് എന്നിവരാണ് വെള്ളറട പൊലിസിന്റെ കസ്റ്റഡിയിലുള്ളത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. മര്‍ദനമേറ്റ സന്തോഷിനെ ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്ത ആനാട് സഹകരണ സംഘം പ്രസിഡന്റിന്റെ റിസോര്‍ട്ട് അടുത്തിടെയാണ് സന്തോഷ് വാങ്ങിയത്. സംഭവത്തിനു പിന്നില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണെന്നാണു സൂചന.
വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ മനോജ്, അഡീ. എസ്ഐ അനില്‍, എഎസ് ഐ അശ്വതി എന്നിവ രുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്പെഷല്‍ ബ്രാഞ്ച് അംഗങ്ങളുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സയില്കഴിയുന്ന സന്തോഷില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു.
Tags : Nattuvishesham Districtnews Deepikanews