പൂഴിത്തോട്ടിൽ കാട്ടാന നശിപ്പിച്ച പൂവേലിൽ ജോസിന്റെ കൃഷിയിടം
പൂഴിത്തോട്: ചക്കിട്ടപാറ പഞ്ചായത്തിലെ വാർഡ് നാലില്പെട്ട പൂഴിത്തോട്, ആലമ്പാറ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ വൻ കൃഷിനാശം. മുഹമ്മദ് ഷാഫി വേങ്ങേരി, ജോസ് പൂവേലിൽ, വാഴേക്കടവത്ത് കൊച്ചേട്ടൻ, ജോർജ് തെങ്ങോലിൽ എന്നിവരുടെ തെങ്ങ്, പ്ലാവ്, റബർ, വാഴ തുടങ്ങിയ കാർഷിക വിളകളാണ് ആന നശിപ്പിച്ചത്. വാർഡ് മെംബറും പഞ്ചായത്ത് പ്രസിഡന്റുമായ മോളി തോമസ് നാശമുണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ചു.
പ്രശ്നത്തിൽ സത്വര ഇടപെടൽ നടത്തണമെന്ന് അവർ പെരുവണ്ണാമൂഴി വനപാലകരോട് ആവശ്യപ്പെട്ടു. രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും കാട്ടാനകളെ തുരത്താൻ കർഷകർക്ക് ആവശ്യമായ പടക്കങ്ങൾ ലഭ്യമാക്കാനും മേഖലയിലെ സോളാർ തൂക്കുവേലി നിർമാണം ത്വരിതപ്പെടുത്തണമെന്നും നിർദേശം നൽകി. നിലവിൽ ആൾപാർപ്പുള്ള വീടുകളുടെ മുറ്റം വരെയും പൂഴിത്തോട് അങ്കണവാടിയുടെ തൊട്ടടുത്തുവരെയും കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിയെന്നതിൽ നാട്ടുകാരിൽ വളരെയധികം ആശങ്ക ഉയർന്നിട്ടുണ്ട്. തൂക്കുവേലി പൂർത്തിയാകുന്നതോടുകൂടെ ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യത്തിന് ഒരു പരിധിവരെ ശമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന് വനംവകുപ്പ് ഉണർന്നുപ്രവർത്തിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Tags : Wild Elephant Attack NattuVishasham DistrictNews