വെള്ളരിക്കുണ്ട്: രൂക്ഷമായി വരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച പുതിയ സംസ്ഥാന സർക്കാരിനെയും പ്രത്യേകിച്ച് വനംമന്ത്രി ഷിബു ബേബി ജോണിനെയും കർഷകസ്വരാജ് സത്യഗ്രഹ സമിതി അഭിനന്ദിച്ചു. കർഷക സംഘടനകളുടെയും മലയോര മേഖലയിലെ എംഎൽഎമാരുടെയും പ്രത്യേകം യോഗങ്ങൾ ചേർന്ന് പ്രശ്നത്തിന്റെ രൂക്ഷത മനസിലാക്കാൻ നടത്തിയ ശ്രമങ്ങളെയും അടിയന്തിരമായി ചെയ്യുമെന്ന് പ്രഖ്യാപിച്ച നടപടികളെയും സത്യഗ്രഹസമിതി സ്വാഗതം ചെയ്യുന്നു.
വനം മന്ത്രിയുമായി കർഷകസ്വരാജ് സത്യഗ്രഹസമിതി പ്രതിനിധികൾ ഇന്നലെ നടത്തിയ ചർച്ചകളിൽ, ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നടപടികളോടൊപ്പം പ്രശ്ന പരിഹാരത്തിനായുള്ള ദീർഘകാല പദ്ധതികൾക്ക് തുടക്കം കുറിക്കണമെന്ന് ആവശ്യപ്പെട്ടു.
വനഭൂമിയിലെ തേക്ക്, യൂക്കാലി തോട്ടങ്ങൾ ഘട്ടം ഘട്ടമായി വെട്ടി മാറ്റി സ്വാഭാവിക വനത്തിന്റെ വളർച്ചയ്ക്കായുള്ള പ്രവർത്തനങ്ങളും അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളും വനത്തിന്റെ ഭാഗമായ നാശോന്മുഖമായ പുൽമേടുകളുടെ പുനരുജീവനത്തിനായുള്ള നടപടികളും ഉണ്ടായാൻ മാത്രമേ വന്യജീവികളുടെ കാടിറക്കത്തിന്റെ അടിസ്ഥാന കാരണങ്ങൾക്ക് പരിഹാരമാകുകയുള്ളൂ എന്ന സത്യഗ്രഹസമിതിയുടെ അഭിപ്രായം മന്ത്രിയെ ധരിപ്പിച്ചു.
കൂടാതെ 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുക എന്ന ആവശ്യമുയർത്താൻ വന്യജീവി ശല്യം നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൂട്ടായി ശ്രമിക്കണമെന്നും ഈ കാര്യത്തിനായി കർഷക-ആദിവാസി സംഘടനകളെയും എല്ലാ രാഷ്ട്രീയ കക്ഷികളെയും പങ്കെടുപ്പിക്കുന്ന സർവകക്ഷി യോഗം ചേരണമെന്നും കേന്ദ്ര സർക്കാരിനു മുമ്പിലേക്ക് സർവകക്ഷി പ്രതിനിധിസംഘത്തെ അയക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണം മൂലം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഉണ്ടായ കാർഷിക- തൊഴിൽ-വ്യാപാര നഷ്ടത്തെ കുറിച്ച് കൃഷി വകുപ്പ് മുൻകൈയെടുത്ത് വിശദമായ പഠനം നടത്തണമെന്ന ആവശ്യമടങ്ങുന്ന നിവേദനം കൃഷി മന്ത്രി ടി. സിദ്ദിഖിന് സത്യഗ്രഹസമിതി പ്രതിനിധി സംഘം നൽകുകയും ചെയ്തു.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ആളുകൾക്ക് ഉണ്ടാവുന്ന ജീവഹാനിയും പരിക്കുകളും മാത്രമാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ വരുന്നതെന്നും കേരളത്തിലെ കാർഷിക സമ്പദ് വ്യവസ്ഥയെ ഗൗരവമായി ബാധിക്കത്തക്കവിധത്തിൽ പ്രതിദിനം കേരളത്തിന്റെ മലയോരങ്ങളിൽ വന്യജീവികളാൽ നശിപ്പിക്കപ്പെടന്ന കാർഷികവിളകളുടെ കാര്യത്തിൽ ആധികാരികമായ പഠനങ്ങളില്ലാത്തത് പ്രശ്നത്തിന്റെ വ്യാപ്തിയെക്കുറിച്ച് മനസിലാക്കുന്നതിനെ പരിമിതപ്പെടുത്തൂ എന്നും കൃഷിമന്ത്രിയെ ധരിപ്പിച്ചു.
കൂടാതെ കാർഷിക വിള നഷ്ടത്തിന്റെ തോത് ഉത്പാദന ചെലവിനെയും കമ്പോളവിലയെയും അടിസ്ഥാനപ്പെടുത്തി നിശ്ചയിക്കണമെന്നും കാലാകാലങ്ങളിൽ ഇക്കാര്യത്തിൽ പുനർ നിർണയം നടത്താൻ കർഷകപ്രതിനിധികൾ കൂടി ചേർന്ന ഒരു സ്ഥിരം സംവിധാനമുണ്ടാകണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. വിള നഷ്ടത്തിന് നിലവിലുള്ള നഷ്ടപരിഹാരത്തോത് ഉടനെ വർധിപ്പിക്കുമെന്നും ബാക്കി കാര്യങ്ങൾക്കായി തുടർ ചർച്ചകളാക്കാമെന്നും മന്ത്രി ഉറപ്പുനൽകുകയും മന്ത്രിയുടെ ഓഫീസിലെ ഒരാളെ ഇക്കാര്യങ്ങളിൽ കർഷക സംഘടനകളുമായി നിരന്തരം ബന്ധപ്പെടാൻ ഉടനെ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.
അഡ്വ. ജോൺ ജോസഫ്, കെ.വി. ബിജു, ഡോ. ബാബു ജോസഫ്, സണ്ണി പൈകട എന്നിവരാണ് കർഷകസ്വരാജ് സത്യഗ്രഹസമിതിയെ പ്രതിനിധീകരിച്ച് മന്ത്രിമാരുമായി ആശയവിനിമയം നടത്തിയത്.
Tags : nattu vishesham Wildlife Disturbance