ഇരിട്ടി: ഇരിട്ടി മേഖലയിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കും. പേരാവൂർ നിയോജക മണ്ഡലത്തിലെ വനാതിർത്തി പഞ്ചായത്തുകളിൽ രൂക്ഷമായ വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണുന്നതിനായി സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന വനം-റവന്യു പ്രതിനിധികളുടെയും തദ്ദേശ ഭരണ അധ്യക്ഷരുടെയും അവലോകന യോഗത്തിലാണ് തീരുമാനം.
ആറളം ആനമതിൽ പൂർത്തീകരിക്കുന്നതിനും വിവിധ പഞ്ചായത്തുകളിൽ അനുവദിച്ച സോളാർ തൂക്കുവേലികളുടെ നിർമാണം വേഗത്തിലാക്കുന്നതിനും മറ്റു പ്രവൃത്തികൾക്കും ആവശ്യമായ ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതിനും എംഎൽഎയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് അധികൃതർ ഇടപെടൽ നടത്തും.
പഞ്ചായത്തുകൾ ഉന്നയിച്ച സാങ്കേതിക പ്രശ്നങ്ങൾക്കും നിർമാണ പുരോഗതി സംബന്ധിച്ച ആശങ്കകൾക്കും കണ്ണൂർ ഡിഎഫ്ഒ എസ്. വൈശാഖ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, കൊട്ടിയൂർ റേഞ്ചർ ടി. നിധിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവർ മറുപടി നൽകി.
കേളകം പഞ്ചായത്തിൽ കടുവ, പുലി, ആന എന്നിവയുടെ ശല്യം രൂക്ഷമാണ്. തകർന്ന ആനമതിൽ പുനർനിർമിക്കണമെന്നും മതിലിന്റെ വശങ്ങളിലൂടെ സോളാർ തൂക്കുവേലി സ്ഥാപിച്ച് സുരക്ഷ ശക്തമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ആവശ്യപ്പെട്ടു.
ആറളം ഫാം മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ കാടുകയറ്റാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആറളം പഞ്ചായത്ത് പ്രസിഡന്റ് വി.ശോഭ ആവശ്യപ്പെട്ടു. ഓപ്പറേഷൻ ഗജമുക്തി നല്ല തയാറെടുപ്പോടെ പുനരാരംഭിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകി. നീലായ് മേഖലയിലെ പുലിപ്പേടി ഒഴിവാക്കാനും പുതിയ തൂക്കുവേലി സ്ഥാപിക്കാനും നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
സോളാർ തൂക്കുവേലികളുടെ നിർമാണം കാര്യക്ഷമമാക്കണമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ ആവശ്യപ്പെട്ടു. നടക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും അവശേഷിക്കുന്ന പ്രവൃത്തികൾക്ക് ഫണ്ട് ലഭ്യമാക്കാൻ റിപ്പോർട്ട് നൽകുമെന്നും വനം വകുപ്പ് അറിയിച്ചു.
വളയൻചാൽ മുതൽ മടപ്പുരച്ചാൽ വരെയുള്ള ജനകീയ സോളാർ തൂക്കുവേലി അറ്റകുറ്റപ്പണികൾ നടത്താൻ ഫണ്ട് അനുവദിക്കണമെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യ പോൾ ആവശ്യപ്പെട്ടു.