കുന്നുംഭാഗം സ്പോർട്സ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
സ്പോർട്സ് സ്കൂൾ നിർമാണം കുതിപ്പിൽ
കാഞ്ഞിരപ്പള്ളി: നാടിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കുന്നുംഭാഗം സ്പോർട്സ് സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
ഗാലറിയുടെ നിർമാണം എറെക്കുറെ പൂർത്തിയായതിനൊപ്പം ഇൻഡോർ സ്റ്റേഡിയത്തിന്റെയും വാട്ടർ ടാങ്കിന്റെയും ഫൗണ്ടേഷൻ ജോലികളും ദ്രുതഗതിയിലാണ് നടന്നു വരുന്നത്. ഗാലറിയുടെ ഭാഗമായി പത്ത് പടികളിലായി ഇരിപ്പിടങ്ങൾ നിർമിച്ചിട്ടുണ്ട്. ഇവയുടെ പ്ലാസ്റ്ററിംഗ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. രണ്ട് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ ഫൗണ്ടേഷൻ ജോലികളും അതിവേഗം നടന്നു വരികയാണ്. ഇതോടൊപ്പം നിലവിലെ സ്കൂൾ കെട്ടിടത്തിന്റെ മുൻവശത്തായി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണവും ആരംഭിച്ചു കഴിഞ്ഞു. ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണത്തിന് മുന്നോടിയായുള്ള പൈലിംഗും ഉടൻ ആരംഭിക്കും.
മുപ്പതിൽപരം തൊഴിലാളികളാണ് ഓരോ ദിവസവും നിർമാണത്തിനായുള്ളത്. സ്വിമ്മിംഗ് പൂളിന്റെ നിർമാണവും വൈകാതെ ആരംഭിക്കുമെന്ന് നിർമാണം നടത്തുന്ന എറണാകുളം കേന്ദ്രമായുള്ള ജെ ആൻഡ് ജെ അസോസിയേറ്റ്സിന്റെ സൈറ്റ് എൻജിനിയർ ബിനു വർഗീസ് പറഞ്ഞു.
കിഫ്ബി മുഖേന 27.70 കോടി രൂപ ചെലവഴിച്ചാണ് സ്പോർട്സ് സ്കൂൾ നിർമിക്കുന്നത്. മുൻ എംഎൽഎയും ചീഫ് വിപ്പുമായിരുന്ന ഡോ.എൻ. ജയരാജിന്റെ ശ്രമഫലമായാണ് പദ്ധതിക്ക് അനുമതി ലഭിച്ചതും നിര്‍മാണം ആരംഭിച്ചതും. കിഫ്ബിയുടെ സ്പോര്‍ട്സ് പ്രവര്‍ത്തികള്‍ക്കായുള്ള സ്പെഷല്‍ ഏജന്‍സിയായ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല. കേരളത്തിലെ അഞ്ചാമത്തെ സ്പോര്‍ട്സ് സ്കൂളായ ഇവിടെ വിദ്യാര്‍ഥികള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യമുണ്ടാകും.
Tags : Nattuvishesham District News