വയലിൽ മഞ്ഞളിപ്പുരോഗത്തിന് മരുന്നുതളിക്കുന്നു.
ചിറ്റൂർ: നെല്ലിന് മഞ്ഞളിപ്പ്, മണ്ഡരിരോഗം, മൂടുചീയൽ രോഗം നല്ലേപ്പിള്ളി മേഖലയിൽ പടരുന്നതിൽ കർഷകർ ആശങ്കയിൽ. മൂടുചീയലും മഞ്ഞളിപ്പും അതിവേഗം പടരുന്ന രോഗമാണ്. മഞ്ഞളിപ്പിനെ നെല്ലിനെ ബാധിക്കുന്ന മണ്ഡരിരോഗമായിട്ടാണ് കാണപ്പെടുന്നത്.
ഇതിനു കൃഷിവകുപ്പ് നിർദേശിക്കുന്ന മരുന്നാണ് തളിക്കേണ്ടത്. 100 ഗ്രാം മരുന്നിന് 600 രൂപ വിലവരും. പാടത്ത് മരുന്നടിക്കുന്ന തൊഴിലാളികളെ കിട്ടാത്തതും രോഗം വ്യാപകമാകാൻ കാരണമാകുന്നുണ്ട്. ഇപ്പോൾ ജ്യോതി നെൽവിത്താണ് കൂടുതൽപേരും കൃഷിയിറക്കിയിരിക്കുന്നത്. നരിച്ചിറ പാടശേഖരസമിതി വയലുകളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നതെന്നും കർഷകനായ വി. രാജൻ പറഞ്ഞു.
ഒന്നാംവിളയിൽ മട്ടനെല്ലിനായിരുന്നു രോഗബാധ കൂടുതലായി കണ്ടുവന്നിരുന്നു. മട്ടനെല്ലുമാറ്റി വെള്ളനെല്ല് കൃഷിയിറക്കി മില്ലുടമകൾക്കു കൈമാറുന്പോൾ വലിയ നഷ്ടമുണ്ടാകുന്നെന്നും കർഷകർ പറയുന്നു.