വിഴിഞ്ഞം : രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ തട്ടിപ്പുകാരി വെങ്ങാനൂർ പനങ്ങോട് സ്വദേശി സിന്ധു കുമാരി ചില്ലറക്കാരിയല്ലെന്നു വിഴിഞ്ഞം പോലീസ്. ആത്മഹത്യ ചെയ് ത ഐശ്വര്യയുടെയും അഞ്ചുവിന്റെയും കൈയിൽനിന്ന് തട്ടിച്ച സ്വർണത്തേക്കാൾ കൂടുതൽ ആഭരണങ്ങൾ മറ്റു പലരിൽനിന്നായി തട്ടിച്ചെന്നും പരാ തി. ഇതുസംബന്ധിച്ച് പത്തോളം പരാതികൾ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ കിട്ടിയതായി സിഐ റെജി രാജ് പറഞ്ഞു.
ഇനിയും കൂടുതൽപേർ പരാതിയുമായി രംഗത്തിറങ്ങാൻ സാധ്യതയുള്ളതായും പോലീസ് പറയുന്നു. വമ്പൻ തട്ടിപ്പുകൾ നടത്തിയ സിന്ധു കുമാരിയുടെ പിന്നിൽ കൂടുതൽ പേർ ഉണ്ടാകാമെന്നു കരുതുന്ന പോലീസ് അന്വേഷണം ഊർജിതമാക്കാനുള്ള തീരുമാനത്തിലാണ്.
ന്യൂഡൽഹിയിലും അമേരിക്കയിലും ഉന്നത ഉദ്യോഗത്തിലിരിക്കുന്ന മക്കളും റിട്ട. സൈനിക ഉദ്യോഗസ്ഥനായ ഭർത്താവുമുള്ള സമ്പന്ന കുടുംബത്തിൽപ്പെട്ട സിന്ധു കുമാരി തട്ടിപ്പുകൾ തുടങ്ങിയിട്ടു കാലങ്ങൾ ഏറെയായതായും ഉദ്യോഗസ്ഥർ പറയുന്നു.
കോവളം സ്റ്റേഷനിൽ രണ്ടും മലയിൽകീഴ് സ്റ്റേഷനിൽ ഒരു കേസും നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. ഇതു നിലനിൽക്കുന്നതിനിടയിലാണ് തട്ടിപ്പിന്റെ വ്യാപ്തി വീണ്ടും കൂട്ടിയത്. ഇവരുടെ വീട്ടിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ രസീതുകളും സീലുകളും ഐഡി കാർഡുകളും കണ്ടെത്തിയതായും അറിയുന്നു.
പുതിയതായി പണികഴിപ്പിച്ച ഇരുനില ആഡംബര വീടിനെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമെല്ലാം അന്വേഷണം തുടങ്ങിയതായും സിഐ അറിയിച്ചു.
സ്വന്തമായി ഫൈനാൻസ് നടത്തി പരിചയമുള്ള സിന്ധുകുമാരി ചെറിയ തരത്തിൽ സ്വർണം പണയംവച്ചും ഭക്ഷണ സാധനങ്ങൾ വാങ്ങി നൽകി യുമാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ ഐശ്വര്യയുടെയും അഞ്ജുവിന്റെയും വിശ്വാസം പിടിച്ചുപറ്റിയത്.
ഫൈനാൻസിൻ വരുന്ന സ്വർണം വകമാറ്റുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ പഠിപ്പിച്ച ഇവർ തന്ത്രത്തിലൂടെ എല്ലാം കൈക്കലാക്കി. തുടക്കത്തിൽ പലിശയിനത്തിൽ എന്ന പേരിൽ കുറച്ച് പണം നൽകിയെങ്കിലും പിന്നെയെല്ലാം നിലച്ചു. ഒടുവിൽ ഇടപാടുകാർക്കു നൽകാനായി സ്വർണം തിരികെ ആവശ്യപ്പെട്ടതോടെയാണ് സിന്ധുകുമാരി തനി സ്വരൂപം വ്യക്തമാക്കിയ തെന്നു മരണത്തിനു തൊട്ടുമുൻപ് ഇരുവരും അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
പ്രശ്നം രൂക്ഷമാകുന്നതിനിടയിൽ അമേരിക്കയിലുള്ള മകളുടെ അടുക്കൽ പോയി തിരിച്ചു വന്നാലുടൻ കടങ്ങൾ വീട്ടാമെന്നറിയിച്ച ഇവർ തന്ത്രത്തിൽ മുങ്ങി.
അമേരിക്കയിൽ പോയി തിരിച്ചുവന്നതറിഞ്ഞ യുവതികൾ പ്രതീക്ഷയോടെ സിന്ധു കുമാരിയുടെ വീട്ടിൽ പോയെങ്കിലും ഒന്നിനും അവർ ഉത്തരവാദയല്ലെന്ന തരത്തിൽ കൈ മലർത്തി. ഇത്തരത്തിലുള്ള കടുത്ത നിരാശയിലാ ണ് യുവതികൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.
റിമാന്റിൽ കഴിയുന്ന ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിവാകുമെന്ന വിശ്വാസത്തിലാണ് പോലീസ്. കസ്റ്റഡി അപേക്ഷയും ഉടൻ കോടതിയിൽ നൽകുമെന്നും വിഴിഞ്ഞം സിഐ അറിയിച്ചു.
Tags : Young women's suicide